Sunday 22 February 2015

ലണ്ടന്‍ ശ്രീ മുരുകന്‍ കോവിലിലെ ആറ്റുകാല്‍ പൊങ്കാല 2014

  


സ്നേഹം നിറഞ്ഞ ബന്ധുജനങ്ങള്‍ക്കു നമസ്കാരം,

ഞാന്‍ എഴുതിതുടങ്ങിയത്തിനു ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്ന  ഈ അവസരത്തില്‍  ആറ്റുകാല്‍ പൊങ്കാലയെ കുറിച്ചെഴുതി നിങ്ങളിലേക്ക് എത്തിച്ച ''ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയെകുറിച്ചുള്ള''  ഈ  ലേഖനം, ഈ ബ്ലോഗിലേക്ക് ചേര്‍ക്കുന്നു. ആറ്റുകാല്‍ പൊങ്കാല വരാനിരിക്കുന്ന ഈ അവസരം തന്നയാണ് അതിനുള്ള ഉത്തമ സമയമെന്നും കരുതുന്നു. ഈ ഒരു ലേഖനം   പല പ്രമുഖ വ്യക്തികളുടെയും   മനസില്‍  എനിക്കൊരിടം നേടിത്തരാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷമുണ്ടായിട്ടുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും  ഒപ്പം നിങ്ങള്‍ക്കൊരോരുതര്‍ക്കും  ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

ലണ്ടന്‍  ശ്രീ മുരുകന്‍ കോവില്‍ 

                    ഞായറാഴ്ച (16/02/2014) ആറ്റുകാല്‍ പൊങ്കാലയായിരുന്നു. സനാതന ധര്‍മത്തിന്റെ ജന്മ ഭൂമിയും വിളനിലവുമായ ഭാരതത്തില്‍, അതിന്‍റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്‍റെയും തെക്കേ അറ്റത്തായുള്ള, തിരു അനന്ത പുരത്ത് സ്ഥിതി ചെയ്യുന്ന സ്ത്രീ കളുടെ ശബരിമലയായ ആറ്റുകാല്‍ ദേവി ക്ഷേത്ര സന്നിധിയില്‍ വര്‍ഷങ്ങളായി നടന്നു വന്നുകൊണ്ടിരിക്കുന്നു.   ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ അവരവരുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ആറ്റുകാലമ്മ യ്ക്ക് പൊങ്കാല അര്‍പ്പിച്ചു അമ്മയെ മനസ്സില്‍ ധ്യാനിച്ച് സായൂജ്യം അണയുമ്പോള്‍ അത് കാണാനും ആ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവനുമുള്ള അവസരവും അതിനുള്ള ഭാഗ്യവും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കിട്ടുകയുണ്ടായി.  ലണ്ടന്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തിലായിരുന്നു പൊങ്കാല ചടങ്ങുകള്‍ നടന്നത്. British Asian Women's Network, United Kingdon അവര്‍കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആറ്റുകാല്‍ലിലേക്ക് അമ്മയും കുടുംബവുമായി  കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ പ്രാവശ്യവും  പോകുമായിരുന്നു.  ഈ വര്‍ഷവും അവര്‍ പോയി പൊങ്കാല ഇടുകയും ചെയ്തു.

                  കഴിഞ്ഞ വര്‍ഷം പൊങ്കാല ദിവസം ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോഴായിരുന്നു ''ആറ്റുകാല്‍ പൊങ്കാല'' ലണ്ടന്‍ പോലൊരു മഹാനഗരത്തിലും നടത്തപ്പെടുന്നു എന്ന് തന്നെ അറിഞ്ഞത്, ഒരുപാടു സന്തോഷം തോന്നിയിരുന്നു. അന്ന് മനസുകൊണ്ട് വിചാരിച്ചിരുന്നു ഈ വര്‍ഷവും പങ്കെടുക്കാന്‍ അവസരം കിട്ടണേ എന്ന്, എന്തായാലും ആറ്റുകാലമ്മ അതിനനുവദിച്ചു.
ഇന്നു ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഇങ്ങനയൊരു കൂട്ടായ്മ ഈ പൊങ്കാലയ്ക്ക് വേണ്ടി മുന്നോട്ടു വരികയും അതിനു സന്നദ്ധത കാണിയ്ക്കുകയും ചെയ്തത് തികച്ചും സ്വാഗതാര്‍ഹവും നന്ദി പറയുക വക്കുകള്‍ക്കതീതവുമാണ്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി അനവധി പേരില്‍ എനിക്ക് പരിചയമുള്ളത് ഇതിന്റെ മുന്‍ നിരയിലുള്ള , ഇവിടുത്തെ കൌണ്‍സിലര്‍ കൂടിയായ ശ്രീമതി ഓമന ഗംഗാധരന്‍ അവര്‍കളെയാണ്. ചങ്ങനാശ്ശേരി സ്വദേശിനിയും വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ് അവരുടെ കുടുംബം. കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഇവര്‍ പൊങ്കാല നടത്തി പോകുന്നു. ഇത് ഏഴാമത്തേതാണ്. നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുകയും എന്നാല്‍ പൊങ്കാലയുടെ ഭാഗമാകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ മുഖങ്ങളെ അവിടെ കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷതേതില്‍ നിന്നും കൂടുതല്‍ ഭക്ത ജനങ്ങളും കുട്ടികളും ഈ വര്‍ഷം പങ്കെടുത്തതായി തോന്നി. സ്ഥലപരിമിതികള്‍ പരിഗണിച്ചു് പൊങ്കാലക്കാരില്‍ നിന്നുമുള്ള അവരവരുടെ ഓഹരികള്‍ സമാഹരിച്ച ശേഷം ഒറ്റ അടുപ്പിലായിരുന്നു പൊങ്കാല. പൊങ്കാലയിടാനായി പങ്കെടുത്തവര്‍ക്കെല്ലാം'' പൊങ്കാല ഇളക്കല്‍ '' നുള്ള സൌകര്യവും കൊടുത്തിരുന്നു. ഈ വര്‍ഷം വന്നവരോട് അടുത്തവര്‍ഷം കൂടുതല്‍ ആളിനെ കൊണ്ടുവരുവാന്‍ ആഹ്വാനം ചെയ്യുകയും നിങ്ങളെല്ലാം തന്നെ അടുത്ത വര്‍ഷവും പൊങ്കാലയിടാന്‍ ഉണ്ടാകണം എന്ന് പറയുകയും  ചെയ്യുന്നുണ്ടായിരുന്നു.   പ്രായാധിക്യം മൂലവും ആരോഗ്യ കാരണങ്ങളാലും പൊങ്കാലയ്ക്ക് പങ്കെടുക്കുവാന്‍ കഴിയാതിരിക്കുകയും എന്നാല്‍ പൊങ്കാലയോട് താത്പര്യം പ്രകടിപ്പിക്കയും ചെയ്ത ആളുകള്‍ക്ക് പ്രസാദം എത്തിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുന്ന ശ്രീമതി ഓമന ഗംഗാധരന്‍ അവര്‍കളുടെ ചിന്തകള്‍ അഭിനന്ദനാര്‍ഹം തന്നെയാണ്( ഇത് നേരിട്ട് ഞാന്‍ കണ്ട കാഴ്ചയായിരുന്നു.) .
പൊങ്കാല  അടുപ്പ് 


                കഴിഞ്ഞ വര്‍ഷങ്ങളിലെ പൊങ്കാലയില്‍ പങ്കെടുത്ത ഭക്ത ജനങ്ങളില്‍ നിന്നും സമാഹരിച്ച തുകയായ ഒന്നരലക്ഷം രൂപ രണ്ടു പേര്‍ക്കായി ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പ്രോഗ്രാമിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ നല്‍കുകയുണ്ടായി എന്നും അറിയാന്‍ കഴിഞ്ഞു. അങ്ങിനെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു ഉദ്ദേശ്യവും ഇതിനു പിന്നില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ''മാനവ സേവ മാധവ സേവ '' യാകുന്നതും കാണാന്‍ കഴിഞ്ഞു.  ഞാന്‍ പോയപ്പോള്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ മാത്രമാണിത്, പൊങ്കാലയെ കുറിച്ചുള്ള വിശദമായ വിവരണമല്ല, അവതരണത്തില്‍ എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചുവെങ്കില്‍ ഒരു മെസ്സേജിലൂടെഅറിയിക്കുവാന്‍അപേക്ഷിക്കുന്നു.



             എനിക്ക് വ്യക്തിപരമായി കുറച്ചു കാര്യങ്ങള്‍ പറയാന്‍ കൂടി ഈ അവസരം ഉപയോഗിക്കുകയാണ്. മറുനാട്ടിലും, സ്വന്തം നാട്ടില്‍, മറുന്നാട്ടില്‍ ജീവിക്കുന്നവരെപ്പോലെ ജീവിക്കുന്ന, മലയാള ഭാഷ സംസാരിക്കാനും കേള്‍ക്കാനും താത്പര്യമില്ലാത്ത കുട്ടികളുള്ള എന്‍റെ സഹോദരങ്ങളോട് ഒന്നു പറയാനുള്ളത്, നിങ്ങള്‍ ഒരു വലിയ തെറ്റാണ് അവരോടു ചെയ്തുകൊണ്ടിരിക്കുന്നത്, അത് നിങ്ങളുടെ ഉത്തരവാദിത്ത്വ മാണ് അവരെ അവരുടെ അമ്മയുടെ ഭാഷ പഠിപ്പിക്കുക എന്നുള്ളതും അവരെ സംസ്കാര സമ്പന്നരാക്കുക എന്നുള്ളതും. ഇന്ന് നമ്മുടെ കുട്ടികള്‍ പല കാര്യങ്ങളും പഠിക്കുക വിദേശികള്‍ അവരവരുടെ താത്പര്യത്തെ മുന്‍നിര്‍ത്തി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഗ്രന്ഥങ്ങളിലൂടെയാണങ്കില്‍ പഠിക്കുക ശരിയായ ചരിത്രമാവില്ല. . അറിവുള്ളവരോട് ചോദിച്ചു മനസിലാക്കാനുള്ള  ഭാഷയുടെ  അന്തരവും അവസരം  നഷ്ടമാക്കും, പക്ഷേ അവര്‍ക്ക് മലയാളം സംസാരിക്കാനുള്ള കഴിവുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ മുതിര്‍ന്ന തലമുറയുമായി ഒരു ചര്ച്ചയ്ക്കെങ്കിലും തയ്യാറാകും. മതമേതായാലും ജ്യാതി ഏതായാലും അവരെ മനുഷ്യത്വമുള്ള മനുഷ്യരായി വളര്‍ത്തുക, നമ്മുടെ പരിസരവും പ്രകൃതിയുമായി ഇണങ്ങി കഴിയുന്നതിനും പ്രകൃതിയെ മലിനമാക്കാതെ അതിനെ സംരക്ഷിച്ചുകൊണ്ട് വളരുവാനും അവരെ പഠിപ്പിക്കുക.

                  ഇത്രയും നാള്‍ കെട്ടിയിട്ട  വള്ളം തുഴയുകയായിരുന്നു എന്ന് മനസിലാക്കിയെങ്കില്‍ ഇനി ആ കെട്ടഴിച്ച് മുന്നോട്ടു തുഴഞ്ഞു നീങ്ങാനും ലക്ഷ്യത്തില്‍ എത്തി ചേരാനും താമസിക്കേണ്ട . വള്ളവും കെട്ടും മനസിലായി എന്ന് വിശ്വസിക്കുന്നു.
               നമ്മുടെ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട് എങ്ങിനെ കിടക്കണം , എങ്ങിനെ എഴുന്നേല്‍ക്കണമെന്നും , എഴുന്നേറ്റിട്ട് എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്നും ഭൂമിയെ എങ്ങിനെ തൊട്ടു വണങ്ങണമെന്നും ഇതൊക്കെ എന്തിനു ചെയ്യണമെന്നുപോലും ശാസ്ത്രിയമായി തെളിയിച്ച തെളിവുകള്‍ നിരത്തി ഇന്ന് നമുക്ക് വിശദീകരിക്കനാകും (കൂടുതല്‍ അറിവുള്ളവരും അറിയുവാന്‍ താത്പര്യം ഉള്ളവരും ഒരു മെസ്സേജ് അയക്കുകവഴി അറിവുകള്‍ പങ്കു വയ്ക്കാവുന്നതാണ്.) അതെല്ലാം കാറ്റില്‍ പറത്തി അവനവനു തോന്നിയ രീതിയില്‍ അല്പസുഖങ്ങള്‍ക്കുവേണ്ടി  ചതിച്ചും വഞ്ചിച്ചും നേടിയെടുത്ത് ഒരു വലിയ വീടും വച്ച് അതിന്‍റെ മുന്നില്‍ വിലകൂടിയ ഒരു കാറും പ്രതിഷ്ഠിച് കഴിയുമ്പോള്‍ നിങ്ങള്‍ ജീവിത വിജയം നേടി എന്ന് വിചാരിക്കുന്നു എങ്കില്‍ സ്വയം ചിന്തിക്കുക മനസമാധാനമായിഎത്ര ദിവസം ഉറങ്ങാന്‍ പറ്റിയെന്ന്.  കൈക്കൂലിയിലും കള്ള ചൂതുകളിയിലും തീര്‍ത്ത കൊട്ടാരത്തില്‍ മദ്യത്തിന്റെയും ഉറക്കഗുളികകളുടെയും അകമ്പടിയില്‍ ഇന്ന് ഉറങ്ങാം, നാളെ ഒരു സമയം വരും എഴുന്നേറ്റു നടക്കണമെങ്കില്‍ ഒരാളിന്‍റെ പൂര്‍ണ പിന്തുണ വേണം, ഉറക്കമില്ല......അപ്പോള്‍ ആലോചിച്ചു മടുത്തുപോകും ചെയ്തു കൂട്ടിയതും കൂട്ടിച്ചേര്‍ത്തു വച്ചതും.......ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി എന്ന് ..........മനസമാധാനം വേണോ? ആകാം കുറച്ചു പ്രാര്‍ത്ഥന കുടുംബത്തിലുള്ള മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തി. ഇവിടെ മതവുമില്ല ജ്യാതിയുമില്ല പലവഴികളിലൂടെ എല്ലാവരും പൂജിക്കുന്നത് ഒരാളെ തന്നെയാണ്.
                   സ്വന്തമായി ഉയരുമ്പോള്‍ പാവപ്പെട്ട വന്റെ കൈ പിടിച്ചു അവനെ കൂടി ഉയര്‍തിയിട്ടാകണം നിങ്ങളുടെ ഉയര്‍ച്ച, ഒരു നേരത്തെ വിശപ്പടക്കാന്‍ വകയില്ലാതെ കഴിയുന്ന, മരുന്ന് വാങ്ങിക്കഴിക്കാന്‍ പണമില്ലാതെ അലയുന്ന എത്രയോ ആളുകളുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ, അപ്പോള്‍ ആലോചിക്കുക മുന്തിയ തരം കേക്കും വാങ്ങിച്ചു വില കൂടിയ ഭക്ഷണ ശാലകളില്‍ പാര്‍ട്ടിയും നടത്തി, ''തമസ്വോമ ജ്യോതിര്‍ഗമയ ''( ഇരുട്ടില്‍ നിന്നും എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ '' എന്ന് പ്രാര്‍ത്ഥിച്ച പൂര്‍വികരുടെ പിന്‍ തുടര്‍ച്ചക്കാരായ നമ്മള്‍ മെഴുകുതിരി വച്ച് അഗ്നി ജ്വലിപ്പിച്ചിട്ടു അതിനെ നിഷിദ്ധമായി ഊതിക്കെടുത്തി ( ശരിയ്കും തുപ്പി ക്കെടുത്തി എന്നും പറയാം ) നമ്മുടെ കൊച്ചു കുട്ടികളെ കൊണ്ട് ഒരു വലിയ തെറ്റ് ചെയ്യിച്ചു നമ്മള്‍ ആര്‍ഭാടം കാണിക്കുമ്പോള്‍ ഓര്‍ക്കുക അത് ധര്മമാണോ എന്ന്.
               പകരം ആ ദിവസം നിങ്ങള്‍ ദയയുടെയും മനുഷ്യത്വത്തിന്റെയും ദാന കര്‍മ്മങ്ങളുടെയും പാഠങ്ങള്‍ അതിനെ പഠിപ്പിച്ചാല്‍ ചെറുതിലെ മുതലേ ആകുട്ടിയില്‍ മനുഷ്യത്വത്തിന്റെയും കരുണയുടെയും വിത്തുകള്‍ മുളച്ചു തുടങ്ങും. ആഘോഷങ്ങള്‍ വേണം പക്ഷേ ലളിതമാക്കുകയും ഇങ്ങനെ അഗ്നിയെ നിന്ദിക്കാതിരിക്കുകയും ആ കുട്ടിയുടെ പേരില്‍ തന്നെ ഒരു സഹായം ആവശ്യ മുള്ള  ആളിനെ  കണ്ടെത്തി,  അവര്‍ക്കതെത്തിച്ചു കൊടുത്താല്‍, അത് കൊടുക്കുന്ന നമ്മളെക്കാളും വാങ്ങുന്നവന്റെ അവകാശമായി കരുതി അവന്‍റെ ഒരു നേരത്തെയെങ്കിലും വിശപ്പടക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ആ birth day boy / girl ഉം രക്ഷകര്തവെന്ന നിലയില്‍ നിങ്ങളും ധന്യരായി.

                 വെറും കയ്യോടെ വന്നു, പോകുന്നതും വെറും കയ്യോടെ...നല്ലകര്‍മ്മങ്ങളില്‍ അധിഷ്ടിതമായി അതിലൂടെ സന്തോഷിച്ചും സഹായിച്ചും സഹകരിച്ചും നീങ്ങാനുള്ള മനസ് ഇനിയും കാണിക്കുന്നില്ലങ്കില്‍ വിശ്വാസമുണ്ടോ, നിങ്ങളെ നിങ്ങളുടെ മക്കള്‍ നോക്കുമെന്ന്, കേരളത്തിലാണങ്കില്‍ ഇപ്പോള്‍ പെന്‍ഷനും നിര്‍ത്തിയെന്ന് തോന്നുന്നു. അപ്പോള്‍ കഴിഞ്ഞ മാസങ്ങളില്‍ കേട്ടതുപോലെ '' നട തള്ളല്‍ '' കളുടെ എണ്ണം കൂടും. ആവുന്ന കാലത്ത്   ''നടക്കുമ്പോള്‍ നാടും പടയും പക്ഷേ കിടപ്പായാല്‍ താനും പായും'' മാത്രമേ ഉണ്ടാകൂ എന്ന സത്യം മനസിലാകുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെ ആയിരിക്കും നമ്മള്‍. കതിരിന്മേല്‍ വളം വയ്ക്കാതെ ചെറുതിലെ തുടങ്ങിയാല്‍ നന്ന്. ''കൂടുമ്പോള്‍ ഇമ്പ മുള്ളതാണ് കുടുംബം'' കൂടണം പരസ്പരം ആശയങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കു വയ്ക്കണം. സഹോദര സ്നേഹം വളരണം.  ദിവസത്തില്‍  ഒരു നേരമെങ്കിലും  ഒരുമിച്ചിരുന്നു  ഭക്ഷണം  കഴിക്കാനുള്ള  അവസരങ്ങള്‍  ഉണ്ടാകണം. ഭക്ഷണം  കഴിക്കുമ്പോഴുള്ള  ടി വി  കാണക്കവും  മൊബൈല്‍  ഉപയോഗവും  ഒഴിവാക്കണം.  കുറച്ചൊരു സേവനമനോഭാവതോടെയും ക്ഷമയോടയും  ജീവിതത്തെ കണ്ടാല്‍  പരിഹരിക്കാവുന്നതെയുള്ളൂ ഇന്നത്തെ വിവാഹ ബന്ധം വേര്‍പെടുതലുകളുടെ എണ്ണങ്ങള്‍ നിയന്ത്രികുവാന്‍.

                  ഇന്ന് സമ്പത്ത് ഉണ്ട് പക്ഷേ സംസ്കാരം കുറഞ്ഞു , ചിന്താ ശേഷി നഷ്ടപ്പെട്ട ആളുകള്‍ ഏത് തലമുറയിലുണ്ടെങ്കിലും  അവിടെ സംസ്കര ശൂന്യതയും മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളും അധികാര ദുര്‍മോഹ വടം വലികളും അരങ്ങേറികൊണ്ടിരിക്കുന്നതിനുള്ള പ്രധാനകാരണം,  ഞാനെ ന്ന ഭാവത്തില്‍ അധിഷ്ടിതമായ ''തലക്കനം'' തന്നെയാണ് അതുകുറയുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.  അതുകൊണ്ടാണ് പൂര്‍വികര്‍ പറഞ്ഞത് എഴുന്നേറ്റു പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു കുടുംബാംഗങ്ങള്‍ പരസ്പരം അര്‍ത്ഥമറിഞ്ഞ് '' നമസ്തേ'' എന്ന് പറഞ്ഞ് ബഹുമാനിക്കാന്‍. ഇത്രയും അര്‍ത്ഥവത്തായ ഒരു വാക്ക് ഇന്നാരോടെങ്കിലും പറഞ്ഞാല്‍ അതിനെ മത - രാഷ്ട്രിയവത്കരിച്ചു പുശ്ചിച്ചു തരം താഴ്ത്തി കെട്ടാനാണവര്‍ക്കിഷ്ടം, പലരുടെയും വിചാരം hi, hello, good morning ഒക്കെ പറയുന്നതുപോലെയുള്ള ഒരു പദം, അതിലപ്പുറം ഒന്നുമില്ല എന്നാണത്രേ.  അതിലൊക്കെ എത്രയോ മഹത്തരവും അര്‍ത്ഥവത്തും ഏതുകാലത്തിലും ഒരുപോലെ പ്രയോഗിക്കുവാന്‍ കഴിയുന്നതുമാണ് ഈ വാക്ക്,  ഈ വാക്കിന്‍റെ അര്‍ത്ഥമന്ന്വേഷിച്ചു പോയതില്‍ അറിയാന്‍ കഴിഞ്ഞത് എന്‍റെ പ്രിയ സുഹൃത്തും ആധ്യാത്മിക കാര്യങ്ങളില്‍ അറിവുമുള്ള ശ്രീ ഗോപാല്‍ കൃഷ്ണന്‍ അവര്‍കളുടെ അഭിപ്രായത്തില്‍, '' നമസ്തേ : ന = അല്ല, മ = എന്‍റെ, തേ = അങ്ങയുടെത്'' , എന്നിങ്ങനെയാണ് അക്ഷരങ്ങളുടെ അര്‍ത്ഥങ്ങള്‍   ''താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.''
എന്തുമാത്രം അര്‍ത്ഥ വത്തായിട്ടാണ് പറഞ്ഞു വച്ചിരിക്കുന്നതെന്ന് നോക്കൂ.

                    ഇന്നുവരെ നിങ്ങള്‍ കേട്ടുണര്‍ന്നത്, കാ, കാ, കി കീ കൃ കൃ , അലാറങ്ങളാണങ്കില്‍, നാളെ മുതല്‍ അത് വേദമന്ത്രങ്ങളോ  ധ്യാനശ്ലോകങ്ങളോ, ഒന്നുമില്ലങ്കില്‍ കുറച്ചു പോസിറ്റീവ് എനര്‍ജി പകര്‍ന്നു തരുന്ന ഭക്തിഗനങ്ങളോ ആകട്ടെ, ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനി യായാലും അവരവരുടേതായ പോസിറ്റീവ് എനര്‍ജി പകരുന്ന ഭക്തി ഗാനങ്ങള്‍ കേട്ടുനര്‍ന്നാല്‍ ആ ദിവസത്തെ നല്ല രീതിയില്‍ കാണാനുള്ള ഒരു തുടക്കം തന്നെയാകും എന്ന് പ്രത്യാശിക്കുന്നു.
സന്തോഷകരമായി ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന മനുഷ്യത്വ മുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ മാതാ പിതാക്കളായ ഓരോരുത്തരും മുനനിട്ടിറങ്ങേണ്ട കാലം അധികം പിന്നുട്ടു കഴിഞ്ഞു എന്നറിയുന്നു.   കലിയുഗമാണ് പ്രാര്‍ത്ഥനകള്‍ വേണം, ഏകാഗ്രത വേണം, സന്ധ്യാ നാമങ്ങള്‍ വേണം, സന്ധ്യാ സമയത്തുള്ള സീരിയലിനും കൂട്ട നിലവിളിക്കും കുറച്ചു വിശ്രമം കൊടുക്കാം. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം, നമ്മള്‍  ചെയ്യുന്നത് കണ്ടാണ്‌ നമ്മുടെ  കുട്ടികള്‍ പഠിക്കുന്നത് , അതുകൊണ്ട് രക്ഷകര്താക്കള്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരോടുള്ള ബഹുമാനം, നിങ്ങളുടെ ഓരോ വാക്കിലും ഉണ്ടാകണം. ഒത്തിരി നീളം കൂടിപ്പോയെങ്കിലും പറയനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളും ഇനിയും ഏറെയാണ്. ഈ വിഷയങ്ങളില്‍ അറിവുള്ളവര്‍ അവ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു മെസ്സേജിലൂടെ അറിയിക്കുവാന്‍ അപേക്ഷിക്കുന്നു. കാരണം,  എന്നും ഒരു വിദ്യാര്‍ഥിയായി രിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ എന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കില്‍ ക്ഷമിക്കാനപേക്ഷ, അത് എന്നെ അറിയിക്കുക കൂടി ചെയ്താല്‍ അതില്‍ നിന്നും കുറച്ചു കൂടി മനസിലാക്കാനുള്ള അവസരം എനിക്കുണ്ടാകുമെന്നും അറിയിച്ചു കൊള്ളുന്നു. ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഈ പ്രപഞ്ച സ്രഷ്ടാവിന്റെ പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് ഏവര്‍ക്കും അവരവര്‍ക്ക് ജീവിക്കുവാന്‍ ഈ ഭൂമിയില്‍ അവസരം കിട്ടിയതിനും സുഖത്തിലും ദുഖത്തിലും ജീവിതത്തെ ഒരുപോലെ കാണുവാനുള്ള മനസുണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു , നന്ദി നമസ്കാരം.
ലണ്ടന്‍ ശ്രീ മുരുകന്‍ കോവില്‍ 

No comments:

Post a Comment