Saturday, 28 February 2015

ഫേസ് ബുക്കിലെ മാനവ സേവ മാധവ സേവ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും.....






               പ്രിയ ബന്ധു ജനങ്ങള്‍ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നമസ്കാരം അറിയിക്കുന്നു.

''മാനവ സേവ മാധവ സേവ '' (LINK :https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/303184289856594/) എന്ന നാമധേയത്തിലുള്ള ഫേസ് ബുക്ക് കൂ ട്ടായ്മയിലേക്ക് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വാഗതം.
                  പേരുപോലെ തന്നെ മനുഷ്യരെ മനുഷ്യത്വ പരമായ ഇടപെടലുകളിലൂടെ സഹായിച്ചും സഹകരിച്ചും ജീവിതത്തെ മാധവസേവയാക്കി മാറ്റി എല്ലാവര്ക്കും അവരവരുടെ അവസ്ഥകളെ നന്നായി കാണാനും, നല്ലത് ചിന്തിക്കാനും അതോടൊപ്പം നാം നമ്മളെ ഉള്‍ക്കൊള്ളുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഭാഗമാകാനും ഉള്ള മാനസിക അന്തരീക്ഷം ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം.

          നമ്മുടെ കണ്ണുകള്‍ എത്തുന്ന ദൂരത്തുതന്നെ രോഗങ്ങളാലും പ്രായം തളര്‍ത്തിയ അസ്വസ്ഥകളാലും , പ്രായത്തിനനുസരിച്ചു, മാനസിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്നവരായും ഉള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കാനായി നമ്മള്‍ നമ്മുടെ ജീവിത മാര്‍ഗത്തില്‍ നിന്നും ഒരു ചെറിയ വരുമാനം അവര്‍ക്കും നല്‍കി ഒരു നേരത്തെ വിശപ്പടക്കാനെങ്കിലും സഹായമാകുമെങ്കില്‍ അത് തന്നെയാണ് ഈശ്വര സേവ എന്ന് മനസിലാക്കാന്‍ ഇനിയും വൈകിക്കൂടാ. വയറു നിറഞ്ഞിരിക്കുന്നവനും അര വയറു നിറഞ്ഞവനുമല്ല, വിശക്കുന്നവനാണ് ആഹാരം നല്‍കേണ്ടതെന്ന സത്യം മനസിലാക്കുക.

          '' ഇന്ന് നിനക്കാണങ്കില്‍ നാളെ എനിക്കാവും '' ഈ അവസ്ഥ വരിക എന്ന് നാമറിഞ്ഞെങ്കിലും സഹായിക്കെണ്ടാതാണ്.


എങ്ങിനെ നമുക്ക് സഹായിക്കാന്‍ കഴിയും എന്ന് നോക്കാം



                 നാലുപേരുള്ള നമ്മുടെ അണുകുടുംബത്തില്‍ പോലും നാലു ജന്മദിനങ്ങളും വിവാഹവും, വിവാഹ വര്ഷികവുമൊക്കെ നമ്മള്‍ ആഘോഷിക്കാറുണ്ട്. ഇതു ഏറ്റവും ചെറിയ കാഴ്ചപ്പാടാണ്. കൂടാതെ നമ്മുടെ കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു ജോലി കിട്ടുക, ജോലിയില്‍ സ്ഥാനക്കയറ്റം, പരീക്ഷകളിലെ വിജയം, ചെറുതാണങ്കിലും കിട്ടുന്ന അംഗീകാരങ്ങളും അവാര്‍ഡുകളും, അങ്ങിനെ എന്തും .... അതില്‍ ഓരോ ചടങ്ങിന്‍റെയും വേളയില്‍ സഹായം ആവശ്യമുള്ള ഏതെങ്കിലും കുടുംബത്തെ നിങ്ങള്‍ തന്നെ കണ്ടെത്തി നിങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചു തീരുമാനിച്ചു ഒരു സഹായം ചെയ്യണം . അതിനു നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്താല്‍ മതി. കുറവായതുകൊണ്ട് ചെയ്യാന്‍ മടിക്കേണ്ട എന്നര്‍ത്ഥം. നമ്മുടെ ആഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ നമ്മള്‍ എത്രമാത്രം സാമ്പത്തികമാണ്ചിലവാക്കുക. വഴിപാടുകള്‍ നടത്തുന്നതും തുലാഭാരം നടത്തുന്നതും ഒക്കെ നിങ്ങള്‍ക്ക് വേണ്ടിയാണു അതൊക്കെ അവരവരുടെ ഇഷ്ടം, പക്ഷേ ഈ പാവങ്ങളെക്കൂടി ഓര്‍ക്കണം , കഴിയുന്നത് ചെയ്യണം അതാണ് ഈശ്വരസേവ .

                        ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം, ഇന്ന് നമ്മള്‍ എല്ലാ വിവാഹങ്ങള്‍ക്കും, ഗൃഹപ്രവേശനതിനും, ജന്മദിന പരിപാടികള്‍ക്കും സംഭാവന കൊടുക്കാറുണ്ട്. ശരിക്കും നമ്മള്‍ എന്താണ് ചെയ്യുക? ധനികരയവര്‍ക്ക് കൂടുതല്‍ തുക ചിലവാക്കും, പാവങ്ങള്‍ക്കോ?, ''എന്തെങ്കിലും കൊടുത്താല്‍ മതി'' എന്ന നിലപാട് വരും. കാരണം വേറെ ഒന്നുമല്ല, ''അര്‍ത്ഥമില്ലാത്ത അഭിമാനം'' അല്ലങ്കില്‍ നാളെ കാണുമ്പോള്‍ അവരുടെ '' മുഖം തെളിഞ്ഞില്ലങ്കിലോ '' എന്നുള്ള ആശങ്ക. പാവപ്പെട്ടവന്റെ കാര്യത്തില്‍ കുഴപ്പമില്ല. അവന്‍റെ ചിന്ത, ''എന്തായാലും വന്നല്ലോ, എന്തെങ്കിലും തന്നല്ലോ'' എന്നുള്ളതാണ്. എന്റെ ഒരു കാഴ്ചപ്പാട് നേരെ തിരിച്ചാണ്. ഉള്ളവന് കൊടുക്കുന്നത് കുറയ്ക്കണം, ഇല്ലാത്തവന് അറിഞ്ഞു കൊടുക്കണം. ഇനിയുള്ളത് ശ്രദ്ദിച്ചു കേള്‍ക്കുക: നിങ്ങള്‍ കൊടുക്കാനുദ്ദേശിക്കുന്ന സംഭാവനയില്‍ നിന്നും കുറച്ചു തുക മാറ്റി വച്ച്, ആഹാരത്തിനും ചികിത്സയ്ക്കുമായി പെടാപ്പാടു പെടുന്നവരുടെ കുടുംബങ്ങള്‍ നിങ്ങളുടെ നാട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുക. ഇല്ലങ്കില്‍ ഈ കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുക്കാം. സത്യമാണെന്ന് ഉറപ്പാക്കിയ ശേഷം, അവരുടെ ബാങ്ക് അക്കൌണ്ടില്‍ പണം നിക്ഷേപിക്കുക. നിങ്ങളുടെ പേരില്‍ അല്ല, നിങ്ങള്‍ എവിടെ നിന്നാണോ ആ തുക വകയിരുത്തി കണ്ടെത്തിയത് , അതായത് , ആ വിവാഹിതനാകാന്‍ പോകുന്ന ആളിന്‍റെ/ ഗൃഹനാഥന്റെ/ ജന്മദിന ആളിന്‍റെ പേരില്‍, അതിന്റെ രസീത് നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന വിവാഹ/ ഗൃഹപ്രവേശ/ ജന്മദിന പരിപാടിയുടെ സംഭാവന്യ്ക്കൊപ്പം വച്ചശേഷം ഒരു കുറിപ്പ് കൂടി വയ്ക്കുക. '' ഞാന്‍, നിങ്ങള്‍ കൊടുക്കുന്നതായി കാണിച്ചു കുറച്ചു പണം ഒരു നിര്‍ധനനെ സഹായിച്ചതിന്റെ രസീതും ഇതോടൊപ്പം വയ്ക്കുന്നു. ( നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക.) ഇത് അവര്‍ക്കും മാതൃകയാവും, അവരും ചിന്തിക്കും ഇങ്ങനയും സഹായിക്കാം എന്ന്. ഈ ഒരു ആശയം ലോകം മുഴുവന്‍ പരക്കട്ടെ....വാമൊഴിയായി.....ഒരാള്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഉദ്ദേശ്യം പൂര്‍ണമായി....
                 കൂടാതെ നിങ്ങളുടെ ആഘോഷം, അതെന്തായാലും നിങ്ങള്‍ക്കും സംരക്ഷിക്കാം ഈ പ്രപഞ്ചത്തെ, പ്രകൃതിയെ, കവിയിത്രി ശ്രീമതി സുഗതകുമാരി യുടെ വരികള്‍

''ഒരു തൈ നടാം നമുക്കമയ്ക്ക് വേണ്ടി, 
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക്‌ വേണ്ടി ,
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി, 
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി......

                      ഈ ആഘോഷവുമായി ബന്ധപ്പെട്ടെങ്കിലും നടണം എന്നാണ് പറഞ്ഞത്, നമ്മുടെ പറമ്പില്‍ തന്നെ നടാം. നമ്മുടെ പരിസരത്തുള്ള പൊതു സ്ഥലത്ത് നടാം. വഴിയരികില്‍ നടാം. റോഡരുകില്‍ ഇന്ന് നില്‍ക്കുന്ന വന്മരങ്ങള്‍ നട്ടവര്‍ ഒരു പക്ഷെ അതിന്‍റെ തണലിനോ ഫലത്തിനോ കാത്തു നില്‍ക്കാതെ വരും തലമുറയ്ക്കായി ചെയ്തതല്ലേ?. കൂടാതെ നിങ്ങള്‍ പഠിച്ച സ്കൂളിലോ മറ്റോ നിങ്ങള്ക്ക് കുറച്ചു മരത്തിന്‍റെ തൈകള്‍ വാങ്ങി കൊടുക്കാം. പല സ്കൂളികളിലും വേപ്പ് മരം ഇല്ല എന്ന് കാണുന്നു. ഞാന്‍ കൂടുതല്‍ നടാന്‍ ആഗ്രഹിക്കുന്നത് വേപ്പ് തൈകളാണ്. വായു ശുദ്ധീകരിക്കാന്‍ വിദേശരാജ്യങ്ങളില്‍ പ്രതേകിച്ചും ഈ ലണ്ടനില്‍ വളരെയധികം വേപ്പ് മരങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. കുറഞ്ഞ ചിലവേ ഉള്ളൂ നിങ്ങള്‍ പത്തു തൈകള്‍ വാങ്ങിയാലും, തുടക്കത്തില്‍ അത് മതി. ഇന്നെല്ലാവര്‍ക്കും വാഹനങ്ങളും ഉണ്ട്, വലിയ സാമ്പത്തിക ചെലവും വരില്ല ഇതിനൊന്നും. . ഇനി വേണ്ടത് മനസ് മാത്രം. ഇപ്പോള്‍ തന്നെ തീരുമാനം എടുക്കൂ. മരങ്ങള്‍ നടുന്ന സംഖടനകള്‍ ഉണ്ട്. അവരുമായി ബന്ധപ്പെട്ടു മരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം. ഒന്ന് കൂടി പ്പറയാം ഞാന്‍ ചെയ്യാത്ത ഒരു കാര്യം നിങ്ങളോട് ചെയ്യാന്‍ പറയില്ല. അതെനിക്ക് നിര്‍ബന്ധമാണ്‌.
                         വലിയ വലിയ ജന്മദിന പാര്‍ടികളും മറ്റും നടത്തി വിലകൂടിയ സമ്മാനങ്ങളുമായി പോകുന്ന പടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നമ്മള്‍ അതോടൊപ്പം ഇങ്ങനെ എന്തെങ്കിലും കൂടി ചെയ്തിട്ട് അഭിമാനിക്കൂ എനിക്കും ഈ പ്രകൃതിയ്ക്കായി ഒരു നല്ല കാര്യം ചെയ്യാന്‍ കഴിഞ്ഞൂ എന്ന്. പടമിടാത്തവര്‍ ഇത് ചെയ്തിട്ട് അടുത്തുള്ള കൂട്ടുകാരോട് പറഞ്ഞാല്‍ മതി, അവരത് ഒരു പരിഹാസമായെങ്കിലും നാട് നീളെ പരത്തട്ടെ......നമ്മുടെ പ്രകൃതി - അവള്‍ കൂടുതല്‍ സുന്തരിയാകട്ടെ ഹരിതശോഭയാല്‍.....

                            
                        ഇതില്‍ നിന്നും നിങ്ങളുടെ സാമ്പത്തികശേഷി അനുവദിക്കുന്ന എന്തും തിരഞ്ഞെടുക്കാം. എല്ലാം കൂടി വേണമെങ്കില്‍ അതും ചെയ്യാം. ഇങ്ങനയും ചെയ്യാം എന്നോര്‍മിപ്പിച്ചു എന്ന് മാത്രം... smile emoticon


                  ഇനി പറയുന്ന കാര്യം ഞാന്‍ ചെയ്തിട്ടില്ല, കാരണം ഈ ആശയം മനസ്സില്‍ തോന്നിയിട്ട് അധികകാലം ആയിട്ടില്ല.
                     നമ്മുടെ നാട്ടില്‍ സംഭാവനകള്‍ വാങ്ങാതെ ''നിങ്ങളുടെ സാമീപ്യമാണ് ഏറ്റവും വലിയ സമ്മാനം '' എന്ന ആശയവുമായി വിവാഹിതരാകുന്നവര്‍ വളരെ കുറച്ചെങ്കിലും ഉള്ളതായി കാണുന്നു. അവരുടെ നിലപാടിനെ ഞാന്‍ പ്രശംസിക്കുന്നു. അതോടൊപ്പം മനസ് വച്ചാല്‍ ചിലതു കൂടി ചെയ്യാം എന്നോര്മിപ്പിക്കയാണ് ഇവിടെ. അവരെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് ഇത്. എവിടയെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതും എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല. മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് വിഷമിക്കയും വേണ്ട. പകരം നിങ്ങള്‍ക്കാകുന്നത് ചെയ്യുക.





                            നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടു നിങ്ങളിലേക്ക് വരാന്‍ സാധ്യതയുള്ള സംഭാവനകള്‍ നിങ്ങള്‍ ഒരു നല്ല പ്രവര്‍ത്തിക്കുപയോഗവേദ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതിനായി ക്ഷേത്രങ്ങളില്‍ കാണുന്ന പോലയുള്ള ഒരു ''ചെമ്പ് '' അല്ലങ്കില്‍ അതുപോലെയുള്ള ഒരു പാത്രം സംഘടിപ്പിച്ചിട്ടു അതില്‍ ഒരു തുണിയും വിരിച്ചു ആദ്യ സംഭാവനയായി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഈ മംഗള കര്‍മ്മത്തിന്റെ ഭാഗമായി നിങ്ങള്‍ തന്നെ സമര്‍പ്പിക്കുക. ഒരു ബോര്‍ഡില്‍ വിശദമായി നിങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവും എഴുതി വച്ചാല്‍ അതും നല്ലത്. അതിനായി ഒരു സൂചനയും തരാം, നിങ്ങുടെ ഭാവനയ്ക്കനുസരിച് നിങ്ങളുടെ വാക്കുകളാക്കുക ''നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ ഇവിടെ എത്ര തന്നുവെന്നോ ആര് തന്നു എന്നോ നോക്കുന്നില്ല എണ്ണി തിട്ടപ്പെടുത്തി, മുഴുവന്‍ തുകയും രോഗങ്ങലാലും അവശതകളാലും ജീവിതം വഴിമുട്ടി നില്‍ക്കുന്ന കുടുംബങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കും. ആ ഒരു വലിയ നന്മയുടെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം. അതിലൂടെ നിങ്ങള്‍ക്കും നന്മകള്‍ സംഭവിക്കും'' . അല്ലങ്കില്‍ നമ്മുടെ നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഒരു കുട്ടിയുടെ ചികിത്സാ സഹായത്തെ സൂചിപ്പിച്ചോ, അല്ലങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുട്ടിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടോ ഒക്കെ നമുക്ക് ഈ ലക്ഷ്യബോധത്തെ ഉപയോഗിക്കാം. ഇതൊക്കെ ചെയ്യാന്‍ നല്ല മനക്കട്ടിയും പിന്നെ നല്ല തൊലിക്കട്ടിയും വേണം, കാരണം ''ഞാന്‍ ഇങ്ങനെ എന്തെങ്കിലും ചെയ്‌താല്‍ ഒരു പരിഹാസ കഥാപാത്രം ആകില്ലേ എന്ന തോന്നലാകും ആദ്യം വരിക. പിന്നെ അര്‍ത്ഥമില്ലാത്ത അഭിമാനിയായ നമ്മള്‍ പിന്മാറും. കുടുംബ മഹിമയും കുല മഹിമയും എതിരും നില്‍ക്കും, അതിനപ്പുറം ഒരു നല്ല മനുഷ്യത്വമുള്ള മനുഷ്യനാകാന്‍ കഴിഞ്ഞാല്‍ സംഗതി സാധ്യവുമായി. നന്മകള്‍ പ്രചരിക്കാന്‍ സമയമെടുക്കും എന്നുള്ളതുകൊണ്ട് ഇത് വായിച്ചറിയുന്ന എന്റെ പ്രിയ ബന്ധുക്കള്‍ നിങ്ങള്ക്ക് ഇതൊക്കെ ചെയ്യാനും മറ്റുള്ളവരോട് പറയാനും അവസരം കിട്ടുമ്പോള്‍ അത് പൂര്‍ണമായും ഉപയോഗിക്കണേ...
                           
                    smile emoticon നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന സംഭാവന നേരിട്ടുചെയ്യുകയും, അതിനെ ആരെയും കൂട്ടുപിടിക്കേണ്ടതും ഇല്ല എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. സഹായം ആവശ്യമുള്ളതായി വരുന്ന വാര്‍ത്തകള്‍ എല്ലാം കൂടി ഒരു കുടയ്ക്ക് കീഴില്‍ കൊണ്ടുവരിക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. നിങ്ങള്‍ സഹായം നല്‍കുവാന്‍ താത്പര്യപ്പെടുന്ന വ്യക്തിയുമായി ഫോണിലോ വേറെ മാര്‍ഗങ്ങളിലൂടെയോ ബന്ധപ്പെട്ടു ഇപ്പോഴുള്ള അവസ്ഥ ബോധ്യമാക്കേണ്ടതു നിങ്ങളുടെ ഉത്തര വാദിത്വവും നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന തുക അര്‍ഹത പ്പെട്ടവനാണ് കിട്ടാന്‍ പോകുന്നതെന്നും, അത് നിങ്ങളുടെ ദാനമല്ല , മറിച്ചു അത് വാങ്ങുന്നവന്റെ അവകാശവും അവനു അര്‍ഹതപ്പെട്ടതും ആണന്നു കരുതുമ്പോഴുമാണ് അത് ഈശ്വര സേവയായി മാറുക.



                        ഒരാള്‍ ചോദിച്ചു ഈ '' മാനവസേവ മാധവ സേവയുടെ'' ഓഫീസ് എവിടയാണ് എന്ന് , ഉത്തരം : '' അവരവരുടെ മനസുകളില്‍ ആണ് ഇതിന്റെ ഹെഡ് ഓഫിസ് നിങ്ങള്‍ managing director'' .
                        ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ ഉണ്ടാകും. അതേ ബാങ്കിന്റെ നിങ്ങളുടെ സമീപത്തുള്ള ശാഖയില്‍ പോയി നിങ്ങളുടെ സംഭാവന അയയ്ക്കാം. വിദേശത്തുനിന്നാനങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി അയക്കാം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇല്ലങ്കില്‍ വിശ്വസ്തനായ കൂട്ടുകരനെയോ ബന്ധുവിനെയോ കൂട്ടുപിടിക്കയുമാകാം.
                      വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നുള്ള പ്രമാണം മനസിലാക്കുന്നത് നല്ലത്, പക്ഷേ ഈ നല്ല ശീലം മറ്റുള്ളവര്‍ക്ക് പകരാനായി നമ്മള്‍ നമ്മളെത്തന്നെ ഉദാഹരിച്ചാലും ഫലത്തില്‍ നന്മയുള്ളത്‌ കൊണ്ട് നന്നായിരിക്കും എന്ന് തോനുന്നു. സാഹചര്യം അനുസരിച്ച് ഉപയോഗിക്കുക. എന്തെങ്കിലും തരത്തില്‍ കബളിക്കപ്പെട്ടാല്‍ അതിനു ഈ കൂട്ടായ്മയ്ക്ക് ഉത്തരവാദിത്വമില്ല. ഇതിലേക്ക് വരുന്ന വാര്‍ത്തകളുടെ ഇപ്പോഴുള്ള അവസ്ഥയും സുരക്ഷിതത്വവും ഉറപ്പാക്കുക സഹായം ചെയ്യുന്ന വ്യക്തിയുടെ ധര്‍മ്മമാണ്.



                        ''അനാഥ കുട്ടിയുടെ മുന്‍പില്‍ വച്ച് സ്വന്തം കുട്ടിയെ താലോലിക്കരുതെന്നു'' പഠിപ്പിച്ച നബിവചനം ഓര്‍മ്മിപ്പിച്ചു കൊണ്ട് കാരുണ്യത്തിന്റെയും പുണ്യത്തിന്റെയും സഹനത്തിന്റെയും റമുദാന്‍ നാളുകളില്‍ ഭക്തിസാന്ദ്രമായ രാമായണ മാസത്തെ വരവേറ്റുകൊണ്ട് ''നിന്നെ പ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നു'' ലോകനന്മയ്ക്കായി പ്രാര്‍ത്ഥിച്ച യേശുനാഥന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് മാനവ നന്മായക്കായി സ്വീകരിച്ചാലും . നന്ദി .നമസ്കാരം.

              NB: നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ ഇതിലേക്ക് ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു, ഒപ്പം ഇത്തരത്തിലുള്ള വാര്‍ത്തകളും ... ഇപ്പോള്‍ തന്നെ ആലോചിക്ക, ഇനി ആരുടെ ജന്മദിനമാണ് / വിവാഹ വാര്‍ഷികമാണ് ആദ്യം വരുന്നതെന്ന്. ഇപ്പോള്‍ തന്നെ തീരുമാനിക്കൂ. അത് തുടര്‍ന്നോളൂ...നിങ്ങളുടെ വിലയേറിയ .അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ പോസ്റ്റിന്‍റെ കമന്റ്‌ ആയി എഴുതാവുന്നതാണ്, അത് കൂടി മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകുമെങ്കില്‍ അതിന്‍റെ പുണ്യവും നന്മയും നിങ്ങള്‍ക്കു തന്നെയാണ്. നമ്മളെ ഒന്നിപ്പിച്ച ഈ ''മുഖ പുസ്തക'' ത്തിനും ഹൃദയം നിറഞ്ഞ നന്ദി. വായിച്ചതിനു പ്രത്യേക നന്ദി... smile emoticon

ഇതൊന്നും  ചെയ്യണമെന്നു    ഒരു നിര്‍ബന്ധവുമില്ല, പക്ഷെ   നിങ്ങള്‍ക്ക്  ചെയ്യാന്‍  കഴിയുന്നത്   ചെയ്യതിരിക്കരുത്..അത് ചെയ്യുക തന്നെ  വേണം...

വായിച്ചു  എല്ലാം  മനസിലായി  എങ്കില്‍   ദയവായി ഈ ലിങ്ക്  സന്ദര്‍ശിക്കൂ, നന്ദി
https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/409063879268634/?qa_ref=qd


ലിങ്ക് ഇവിടുണ്ട് :https://www.facebook.com/groups/manavasevamadhavasevaidamnamama/

ബ്ലോഗ്‌ :http://entekuththikkurippukal.blogspot.co.uk/…/%E0%B4%88%20…



Sunday, 22 February 2015

ലണ്ടന്‍ ശ്രീ മുരുകന്‍ കോവിലിലെ ആറ്റുകാല്‍ പൊങ്കാല 2014

  


സ്നേഹം നിറഞ്ഞ ബന്ധുജനങ്ങള്‍ക്കു നമസ്കാരം,

ഞാന്‍ എഴുതിതുടങ്ങിയത്തിനു ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്ന  ഈ അവസരത്തില്‍  ആറ്റുകാല്‍ പൊങ്കാലയെ കുറിച്ചെഴുതി നിങ്ങളിലേക്ക് എത്തിച്ച ''ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയെകുറിച്ചുള്ള''  ഈ  ലേഖനം, ഈ ബ്ലോഗിലേക്ക് ചേര്‍ക്കുന്നു. ആറ്റുകാല്‍ പൊങ്കാല വരാനിരിക്കുന്ന ഈ അവസരം തന്നയാണ് അതിനുള്ള ഉത്തമ സമയമെന്നും കരുതുന്നു. ഈ ഒരു ലേഖനം   പല പ്രമുഖ വ്യക്തികളുടെയും   മനസില്‍  എനിക്കൊരിടം നേടിത്തരാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷമുണ്ടായിട്ടുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും  ഒപ്പം നിങ്ങള്‍ക്കൊരോരുതര്‍ക്കും  ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

ലണ്ടന്‍  ശ്രീ മുരുകന്‍ കോവില്‍ 

                    ഞായറാഴ്ച (16/02/2014) ആറ്റുകാല്‍ പൊങ്കാലയായിരുന്നു. സനാതന ധര്‍മത്തിന്റെ ജന്മ ഭൂമിയും വിളനിലവുമായ ഭാരതത്തില്‍, അതിന്‍റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്‍റെയും തെക്കേ അറ്റത്തായുള്ള, തിരു അനന്ത പുരത്ത് സ്ഥിതി ചെയ്യുന്ന സ്ത്രീ കളുടെ ശബരിമലയായ ആറ്റുകാല്‍ ദേവി ക്ഷേത്ര സന്നിധിയില്‍ വര്‍ഷങ്ങളായി നടന്നു വന്നുകൊണ്ടിരിക്കുന്നു.   ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ ഭാഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകള്‍ അവരവരുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ആറ്റുകാലമ്മ യ്ക്ക് പൊങ്കാല അര്‍പ്പിച്ചു അമ്മയെ മനസ്സില്‍ ധ്യാനിച്ച് സായൂജ്യം അണയുമ്പോള്‍ അത് കാണാനും ആ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുവനുമുള്ള അവസരവും അതിനുള്ള ഭാഗ്യവും കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കിട്ടുകയുണ്ടായി.  ലണ്ടന്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തിലായിരുന്നു പൊങ്കാല ചടങ്ങുകള്‍ നടന്നത്. British Asian Women's Network, United Kingdon അവര്‍കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആറ്റുകാല്‍ലിലേക്ക് അമ്മയും കുടുംബവുമായി  കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ പ്രാവശ്യവും  പോകുമായിരുന്നു.  ഈ വര്‍ഷവും അവര്‍ പോയി പൊങ്കാല ഇടുകയും ചെയ്തു.

                  കഴിഞ്ഞ വര്‍ഷം പൊങ്കാല ദിവസം ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോഴായിരുന്നു ''ആറ്റുകാല്‍ പൊങ്കാല'' ലണ്ടന്‍ പോലൊരു മഹാനഗരത്തിലും നടത്തപ്പെടുന്നു എന്ന് തന്നെ അറിഞ്ഞത്, ഒരുപാടു സന്തോഷം തോന്നിയിരുന്നു. അന്ന് മനസുകൊണ്ട് വിചാരിച്ചിരുന്നു ഈ വര്‍ഷവും പങ്കെടുക്കാന്‍ അവസരം കിട്ടണേ എന്ന്, എന്തായാലും ആറ്റുകാലമ്മ അതിനനുവദിച്ചു.
ഇന്നു ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഇങ്ങനയൊരു കൂട്ടായ്മ ഈ പൊങ്കാലയ്ക്ക് വേണ്ടി മുന്നോട്ടു വരികയും അതിനു സന്നദ്ധത കാണിയ്ക്കുകയും ചെയ്തത് തികച്ചും സ്വാഗതാര്‍ഹവും നന്ദി പറയുക വക്കുകള്‍ക്കതീതവുമാണ്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി അനവധി പേരില്‍ എനിക്ക് പരിചയമുള്ളത് ഇതിന്റെ മുന്‍ നിരയിലുള്ള , ഇവിടുത്തെ കൌണ്‍സിലര്‍ കൂടിയായ ശ്രീമതി ഓമന ഗംഗാധരന്‍ അവര്‍കളെയാണ്. ചങ്ങനാശ്ശേരി സ്വദേശിനിയും വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ് അവരുടെ കുടുംബം. കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഇവര്‍ പൊങ്കാല നടത്തി പോകുന്നു. ഇത് ഏഴാമത്തേതാണ്. നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുകയും എന്നാല്‍ പൊങ്കാലയുടെ ഭാഗമാകാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഭക്തിസാന്ദ്രമായ മുഖങ്ങളെ അവിടെ കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷതേതില്‍ നിന്നും കൂടുതല്‍ ഭക്ത ജനങ്ങളും കുട്ടികളും ഈ വര്‍ഷം പങ്കെടുത്തതായി തോന്നി. സ്ഥലപരിമിതികള്‍ പരിഗണിച്ചു് പൊങ്കാലക്കാരില്‍ നിന്നുമുള്ള അവരവരുടെ ഓഹരികള്‍ സമാഹരിച്ച ശേഷം ഒറ്റ അടുപ്പിലായിരുന്നു പൊങ്കാല. പൊങ്കാലയിടാനായി പങ്കെടുത്തവര്‍ക്കെല്ലാം'' പൊങ്കാല ഇളക്കല്‍ '' നുള്ള സൌകര്യവും കൊടുത്തിരുന്നു. ഈ വര്‍ഷം വന്നവരോട് അടുത്തവര്‍ഷം കൂടുതല്‍ ആളിനെ കൊണ്ടുവരുവാന്‍ ആഹ്വാനം ചെയ്യുകയും നിങ്ങളെല്ലാം തന്നെ അടുത്ത വര്‍ഷവും പൊങ്കാലയിടാന്‍ ഉണ്ടാകണം എന്ന് പറയുകയും  ചെയ്യുന്നുണ്ടായിരുന്നു.   പ്രായാധിക്യം മൂലവും ആരോഗ്യ കാരണങ്ങളാലും പൊങ്കാലയ്ക്ക് പങ്കെടുക്കുവാന്‍ കഴിയാതിരിക്കുകയും എന്നാല്‍ പൊങ്കാലയോട് താത്പര്യം പ്രകടിപ്പിക്കയും ചെയ്ത ആളുകള്‍ക്ക് പ്രസാദം എത്തിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുന്ന ശ്രീമതി ഓമന ഗംഗാധരന്‍ അവര്‍കളുടെ ചിന്തകള്‍ അഭിനന്ദനാര്‍ഹം തന്നെയാണ്( ഇത് നേരിട്ട് ഞാന്‍ കണ്ട കാഴ്ചയായിരുന്നു.) .
പൊങ്കാല  അടുപ്പ് 


                കഴിഞ്ഞ വര്‍ഷങ്ങളിലെ പൊങ്കാലയില്‍ പങ്കെടുത്ത ഭക്ത ജനങ്ങളില്‍ നിന്നും സമാഹരിച്ച തുകയായ ഒന്നരലക്ഷം രൂപ രണ്ടു പേര്‍ക്കായി ഏഷ്യാനെറ്റിലെ കണ്ണാടി എന്ന പ്രോഗ്രാമിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ നല്‍കുകയുണ്ടായി എന്നും അറിയാന്‍ കഴിഞ്ഞു. അങ്ങിനെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു ഉദ്ദേശ്യവും ഇതിനു പിന്നില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ''മാനവ സേവ മാധവ സേവ '' യാകുന്നതും കാണാന്‍ കഴിഞ്ഞു.  ഞാന്‍ പോയപ്പോള്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ മാത്രമാണിത്, പൊങ്കാലയെ കുറിച്ചുള്ള വിശദമായ വിവരണമല്ല, അവതരണത്തില്‍ എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചുവെങ്കില്‍ ഒരു മെസ്സേജിലൂടെഅറിയിക്കുവാന്‍അപേക്ഷിക്കുന്നു.



             എനിക്ക് വ്യക്തിപരമായി കുറച്ചു കാര്യങ്ങള്‍ പറയാന്‍ കൂടി ഈ അവസരം ഉപയോഗിക്കുകയാണ്. മറുനാട്ടിലും, സ്വന്തം നാട്ടില്‍, മറുന്നാട്ടില്‍ ജീവിക്കുന്നവരെപ്പോലെ ജീവിക്കുന്ന, മലയാള ഭാഷ സംസാരിക്കാനും കേള്‍ക്കാനും താത്പര്യമില്ലാത്ത കുട്ടികളുള്ള എന്‍റെ സഹോദരങ്ങളോട് ഒന്നു പറയാനുള്ളത്, നിങ്ങള്‍ ഒരു വലിയ തെറ്റാണ് അവരോടു ചെയ്തുകൊണ്ടിരിക്കുന്നത്, അത് നിങ്ങളുടെ ഉത്തരവാദിത്ത്വ മാണ് അവരെ അവരുടെ അമ്മയുടെ ഭാഷ പഠിപ്പിക്കുക എന്നുള്ളതും അവരെ സംസ്കാര സമ്പന്നരാക്കുക എന്നുള്ളതും. ഇന്ന് നമ്മുടെ കുട്ടികള്‍ പല കാര്യങ്ങളും പഠിക്കുക വിദേശികള്‍ അവരവരുടെ താത്പര്യത്തെ മുന്‍നിര്‍ത്തി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഗ്രന്ഥങ്ങളിലൂടെയാണങ്കില്‍ പഠിക്കുക ശരിയായ ചരിത്രമാവില്ല. . അറിവുള്ളവരോട് ചോദിച്ചു മനസിലാക്കാനുള്ള  ഭാഷയുടെ  അന്തരവും അവസരം  നഷ്ടമാക്കും, പക്ഷേ അവര്‍ക്ക് മലയാളം സംസാരിക്കാനുള്ള കഴിവുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ മുതിര്‍ന്ന തലമുറയുമായി ഒരു ചര്ച്ചയ്ക്കെങ്കിലും തയ്യാറാകും. മതമേതായാലും ജ്യാതി ഏതായാലും അവരെ മനുഷ്യത്വമുള്ള മനുഷ്യരായി വളര്‍ത്തുക, നമ്മുടെ പരിസരവും പ്രകൃതിയുമായി ഇണങ്ങി കഴിയുന്നതിനും പ്രകൃതിയെ മലിനമാക്കാതെ അതിനെ സംരക്ഷിച്ചുകൊണ്ട് വളരുവാനും അവരെ പഠിപ്പിക്കുക.

                  ഇത്രയും നാള്‍ കെട്ടിയിട്ട  വള്ളം തുഴയുകയായിരുന്നു എന്ന് മനസിലാക്കിയെങ്കില്‍ ഇനി ആ കെട്ടഴിച്ച് മുന്നോട്ടു തുഴഞ്ഞു നീങ്ങാനും ലക്ഷ്യത്തില്‍ എത്തി ചേരാനും താമസിക്കേണ്ട . വള്ളവും കെട്ടും മനസിലായി എന്ന് വിശ്വസിക്കുന്നു.
               നമ്മുടെ പുസ്തകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട് എങ്ങിനെ കിടക്കണം , എങ്ങിനെ എഴുന്നേല്‍ക്കണമെന്നും , എഴുന്നേറ്റിട്ട് എങ്ങിനെ പ്രാര്‍ത്ഥിക്കണമെന്നും ഭൂമിയെ എങ്ങിനെ തൊട്ടു വണങ്ങണമെന്നും ഇതൊക്കെ എന്തിനു ചെയ്യണമെന്നുപോലും ശാസ്ത്രിയമായി തെളിയിച്ച തെളിവുകള്‍ നിരത്തി ഇന്ന് നമുക്ക് വിശദീകരിക്കനാകും (കൂടുതല്‍ അറിവുള്ളവരും അറിയുവാന്‍ താത്പര്യം ഉള്ളവരും ഒരു മെസ്സേജ് അയക്കുകവഴി അറിവുകള്‍ പങ്കു വയ്ക്കാവുന്നതാണ്.) അതെല്ലാം കാറ്റില്‍ പറത്തി അവനവനു തോന്നിയ രീതിയില്‍ അല്പസുഖങ്ങള്‍ക്കുവേണ്ടി  ചതിച്ചും വഞ്ചിച്ചും നേടിയെടുത്ത് ഒരു വലിയ വീടും വച്ച് അതിന്‍റെ മുന്നില്‍ വിലകൂടിയ ഒരു കാറും പ്രതിഷ്ഠിച് കഴിയുമ്പോള്‍ നിങ്ങള്‍ ജീവിത വിജയം നേടി എന്ന് വിചാരിക്കുന്നു എങ്കില്‍ സ്വയം ചിന്തിക്കുക മനസമാധാനമായിഎത്ര ദിവസം ഉറങ്ങാന്‍ പറ്റിയെന്ന്.  കൈക്കൂലിയിലും കള്ള ചൂതുകളിയിലും തീര്‍ത്ത കൊട്ടാരത്തില്‍ മദ്യത്തിന്റെയും ഉറക്കഗുളികകളുടെയും അകമ്പടിയില്‍ ഇന്ന് ഉറങ്ങാം, നാളെ ഒരു സമയം വരും എഴുന്നേറ്റു നടക്കണമെങ്കില്‍ ഒരാളിന്‍റെ പൂര്‍ണ പിന്തുണ വേണം, ഉറക്കമില്ല......അപ്പോള്‍ ആലോചിച്ചു മടുത്തുപോകും ചെയ്തു കൂട്ടിയതും കൂട്ടിച്ചേര്‍ത്തു വച്ചതും.......ആര്‍ക്കുവേണ്ടി എന്തിനു വേണ്ടി എന്ന് ..........മനസമാധാനം വേണോ? ആകാം കുറച്ചു പ്രാര്‍ത്ഥന കുടുംബത്തിലുള്ള മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തി. ഇവിടെ മതവുമില്ല ജ്യാതിയുമില്ല പലവഴികളിലൂടെ എല്ലാവരും പൂജിക്കുന്നത് ഒരാളെ തന്നെയാണ്.
                   സ്വന്തമായി ഉയരുമ്പോള്‍ പാവപ്പെട്ട വന്റെ കൈ പിടിച്ചു അവനെ കൂടി ഉയര്‍തിയിട്ടാകണം നിങ്ങളുടെ ഉയര്‍ച്ച, ഒരു നേരത്തെ വിശപ്പടക്കാന്‍ വകയില്ലാതെ കഴിയുന്ന, മരുന്ന് വാങ്ങിക്കഴിക്കാന്‍ പണമില്ലാതെ അലയുന്ന എത്രയോ ആളുകളുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ, അപ്പോള്‍ ആലോചിക്കുക മുന്തിയ തരം കേക്കും വാങ്ങിച്ചു വില കൂടിയ ഭക്ഷണ ശാലകളില്‍ പാര്‍ട്ടിയും നടത്തി, ''തമസ്വോമ ജ്യോതിര്‍ഗമയ ''( ഇരുട്ടില്‍ നിന്നും എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമേ '' എന്ന് പ്രാര്‍ത്ഥിച്ച പൂര്‍വികരുടെ പിന്‍ തുടര്‍ച്ചക്കാരായ നമ്മള്‍ മെഴുകുതിരി വച്ച് അഗ്നി ജ്വലിപ്പിച്ചിട്ടു അതിനെ നിഷിദ്ധമായി ഊതിക്കെടുത്തി ( ശരിയ്കും തുപ്പി ക്കെടുത്തി എന്നും പറയാം ) നമ്മുടെ കൊച്ചു കുട്ടികളെ കൊണ്ട് ഒരു വലിയ തെറ്റ് ചെയ്യിച്ചു നമ്മള്‍ ആര്‍ഭാടം കാണിക്കുമ്പോള്‍ ഓര്‍ക്കുക അത് ധര്മമാണോ എന്ന്.
               പകരം ആ ദിവസം നിങ്ങള്‍ ദയയുടെയും മനുഷ്യത്വത്തിന്റെയും ദാന കര്‍മ്മങ്ങളുടെയും പാഠങ്ങള്‍ അതിനെ പഠിപ്പിച്ചാല്‍ ചെറുതിലെ മുതലേ ആകുട്ടിയില്‍ മനുഷ്യത്വത്തിന്റെയും കരുണയുടെയും വിത്തുകള്‍ മുളച്ചു തുടങ്ങും. ആഘോഷങ്ങള്‍ വേണം പക്ഷേ ലളിതമാക്കുകയും ഇങ്ങനെ അഗ്നിയെ നിന്ദിക്കാതിരിക്കുകയും ആ കുട്ടിയുടെ പേരില്‍ തന്നെ ഒരു സഹായം ആവശ്യ മുള്ള  ആളിനെ  കണ്ടെത്തി,  അവര്‍ക്കതെത്തിച്ചു കൊടുത്താല്‍, അത് കൊടുക്കുന്ന നമ്മളെക്കാളും വാങ്ങുന്നവന്റെ അവകാശമായി കരുതി അവന്‍റെ ഒരു നേരത്തെയെങ്കിലും വിശപ്പടക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ആ birth day boy / girl ഉം രക്ഷകര്തവെന്ന നിലയില്‍ നിങ്ങളും ധന്യരായി.

                 വെറും കയ്യോടെ വന്നു, പോകുന്നതും വെറും കയ്യോടെ...നല്ലകര്‍മ്മങ്ങളില്‍ അധിഷ്ടിതമായി അതിലൂടെ സന്തോഷിച്ചും സഹായിച്ചും സഹകരിച്ചും നീങ്ങാനുള്ള മനസ് ഇനിയും കാണിക്കുന്നില്ലങ്കില്‍ വിശ്വാസമുണ്ടോ, നിങ്ങളെ നിങ്ങളുടെ മക്കള്‍ നോക്കുമെന്ന്, കേരളത്തിലാണങ്കില്‍ ഇപ്പോള്‍ പെന്‍ഷനും നിര്‍ത്തിയെന്ന് തോന്നുന്നു. അപ്പോള്‍ കഴിഞ്ഞ മാസങ്ങളില്‍ കേട്ടതുപോലെ '' നട തള്ളല്‍ '' കളുടെ എണ്ണം കൂടും. ആവുന്ന കാലത്ത്   ''നടക്കുമ്പോള്‍ നാടും പടയും പക്ഷേ കിടപ്പായാല്‍ താനും പായും'' മാത്രമേ ഉണ്ടാകൂ എന്ന സത്യം മനസിലാകുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെ ആയിരിക്കും നമ്മള്‍. കതിരിന്മേല്‍ വളം വയ്ക്കാതെ ചെറുതിലെ തുടങ്ങിയാല്‍ നന്ന്. ''കൂടുമ്പോള്‍ ഇമ്പ മുള്ളതാണ് കുടുംബം'' കൂടണം പരസ്പരം ആശയങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കു വയ്ക്കണം. സഹോദര സ്നേഹം വളരണം.  ദിവസത്തില്‍  ഒരു നേരമെങ്കിലും  ഒരുമിച്ചിരുന്നു  ഭക്ഷണം  കഴിക്കാനുള്ള  അവസരങ്ങള്‍  ഉണ്ടാകണം. ഭക്ഷണം  കഴിക്കുമ്പോഴുള്ള  ടി വി  കാണക്കവും  മൊബൈല്‍  ഉപയോഗവും  ഒഴിവാക്കണം.  കുറച്ചൊരു സേവനമനോഭാവതോടെയും ക്ഷമയോടയും  ജീവിതത്തെ കണ്ടാല്‍  പരിഹരിക്കാവുന്നതെയുള്ളൂ ഇന്നത്തെ വിവാഹ ബന്ധം വേര്‍പെടുതലുകളുടെ എണ്ണങ്ങള്‍ നിയന്ത്രികുവാന്‍.

                  ഇന്ന് സമ്പത്ത് ഉണ്ട് പക്ഷേ സംസ്കാരം കുറഞ്ഞു , ചിന്താ ശേഷി നഷ്ടപ്പെട്ട ആളുകള്‍ ഏത് തലമുറയിലുണ്ടെങ്കിലും  അവിടെ സംസ്കര ശൂന്യതയും മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളും അധികാര ദുര്‍മോഹ വടം വലികളും അരങ്ങേറികൊണ്ടിരിക്കുന്നതിനുള്ള പ്രധാനകാരണം,  ഞാനെ ന്ന ഭാവത്തില്‍ അധിഷ്ടിതമായ ''തലക്കനം'' തന്നെയാണ് അതുകുറയുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും.  അതുകൊണ്ടാണ് പൂര്‍വികര്‍ പറഞ്ഞത് എഴുന്നേറ്റു പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു കുടുംബാംഗങ്ങള്‍ പരസ്പരം അര്‍ത്ഥമറിഞ്ഞ് '' നമസ്തേ'' എന്ന് പറഞ്ഞ് ബഹുമാനിക്കാന്‍. ഇത്രയും അര്‍ത്ഥവത്തായ ഒരു വാക്ക് ഇന്നാരോടെങ്കിലും പറഞ്ഞാല്‍ അതിനെ മത - രാഷ്ട്രിയവത്കരിച്ചു പുശ്ചിച്ചു തരം താഴ്ത്തി കെട്ടാനാണവര്‍ക്കിഷ്ടം, പലരുടെയും വിചാരം hi, hello, good morning ഒക്കെ പറയുന്നതുപോലെയുള്ള ഒരു പദം, അതിലപ്പുറം ഒന്നുമില്ല എന്നാണത്രേ.  അതിലൊക്കെ എത്രയോ മഹത്തരവും അര്‍ത്ഥവത്തും ഏതുകാലത്തിലും ഒരുപോലെ പ്രയോഗിക്കുവാന്‍ കഴിയുന്നതുമാണ് ഈ വാക്ക്,  ഈ വാക്കിന്‍റെ അര്‍ത്ഥമന്ന്വേഷിച്ചു പോയതില്‍ അറിയാന്‍ കഴിഞ്ഞത് എന്‍റെ പ്രിയ സുഹൃത്തും ആധ്യാത്മിക കാര്യങ്ങളില്‍ അറിവുമുള്ള ശ്രീ ഗോപാല്‍ കൃഷ്ണന്‍ അവര്‍കളുടെ അഭിപ്രായത്തില്‍, '' നമസ്തേ : ന = അല്ല, മ = എന്‍റെ, തേ = അങ്ങയുടെത്'' , എന്നിങ്ങനെയാണ് അക്ഷരങ്ങളുടെ അര്‍ത്ഥങ്ങള്‍   ''താന്റെതായി ഈ കാണുന്ന ശരീരം തന്റെ സ്വാര്‍ത്ഥലാഭത്തിനുള്ളതല്ലെന്നും അങ്ങയുടെ സേവനത്തിന് താന്‍ സദാ ഒരുക്കമാണെന്നുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. തന്നെക്കാള്‍, താന്‍ മുന്നില്‍ക്കാണുന്നത് മറ്റുള്ളവരുടെ ഉയര്‍ച്ചയാണ്‌ എന്നതും ഇതില്‍നിന്നും നമുക്ക് വായിച്ചെടുക്കാം.''
എന്തുമാത്രം അര്‍ത്ഥ വത്തായിട്ടാണ് പറഞ്ഞു വച്ചിരിക്കുന്നതെന്ന് നോക്കൂ.

                    ഇന്നുവരെ നിങ്ങള്‍ കേട്ടുണര്‍ന്നത്, കാ, കാ, കി കീ കൃ കൃ , അലാറങ്ങളാണങ്കില്‍, നാളെ മുതല്‍ അത് വേദമന്ത്രങ്ങളോ  ധ്യാനശ്ലോകങ്ങളോ, ഒന്നുമില്ലങ്കില്‍ കുറച്ചു പോസിറ്റീവ് എനര്‍ജി പകര്‍ന്നു തരുന്ന ഭക്തിഗനങ്ങളോ ആകട്ടെ, ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനി യായാലും അവരവരുടേതായ പോസിറ്റീവ് എനര്‍ജി പകരുന്ന ഭക്തി ഗാനങ്ങള്‍ കേട്ടുനര്‍ന്നാല്‍ ആ ദിവസത്തെ നല്ല രീതിയില്‍ കാണാനുള്ള ഒരു തുടക്കം തന്നെയാകും എന്ന് പ്രത്യാശിക്കുന്നു.
സന്തോഷകരമായി ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന മനുഷ്യത്വ മുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ മാതാ പിതാക്കളായ ഓരോരുത്തരും മുനനിട്ടിറങ്ങേണ്ട കാലം അധികം പിന്നുട്ടു കഴിഞ്ഞു എന്നറിയുന്നു.   കലിയുഗമാണ് പ്രാര്‍ത്ഥനകള്‍ വേണം, ഏകാഗ്രത വേണം, സന്ധ്യാ നാമങ്ങള്‍ വേണം, സന്ധ്യാ സമയത്തുള്ള സീരിയലിനും കൂട്ട നിലവിളിക്കും കുറച്ചു വിശ്രമം കൊടുക്കാം. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കണം, നമ്മള്‍  ചെയ്യുന്നത് കണ്ടാണ്‌ നമ്മുടെ  കുട്ടികള്‍ പഠിക്കുന്നത് , അതുകൊണ്ട് രക്ഷകര്താക്കള്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവരോടുള്ള ബഹുമാനം, നിങ്ങളുടെ ഓരോ വാക്കിലും ഉണ്ടാകണം. ഒത്തിരി നീളം കൂടിപ്പോയെങ്കിലും പറയനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളും ഇനിയും ഏറെയാണ്. ഈ വിഷയങ്ങളില്‍ അറിവുള്ളവര്‍ അവ പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു മെസ്സേജിലൂടെ അറിയിക്കുവാന്‍ അപേക്ഷിക്കുന്നു. കാരണം,  എന്നും ഒരു വിദ്യാര്‍ഥിയായി രിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ എന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കില്‍ ക്ഷമിക്കാനപേക്ഷ, അത് എന്നെ അറിയിക്കുക കൂടി ചെയ്താല്‍ അതില്‍ നിന്നും കുറച്ചു കൂടി മനസിലാക്കാനുള്ള അവസരം എനിക്കുണ്ടാകുമെന്നും അറിയിച്ചു കൊള്ളുന്നു. ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഈ പ്രപഞ്ച സ്രഷ്ടാവിന്റെ പാദങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് ഏവര്‍ക്കും അവരവര്‍ക്ക് ജീവിക്കുവാന്‍ ഈ ഭൂമിയില്‍ അവസരം കിട്ടിയതിനും സുഖത്തിലും ദുഖത്തിലും ജീവിതത്തെ ഒരുപോലെ കാണുവാനുള്ള മനസുണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു , നന്ദി നമസ്കാരം.
ലണ്ടന്‍ ശ്രീ മുരുകന്‍ കോവില്‍ 

Friday, 16 January 2015

കേളി സ്മൃതി സന്ധ്യാ





കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ചതാണ്, ഇപ്പോള്‍ ഈ ബ്ലോഗിലേക്ക് മാറ്റുന്നു.
                    സ്നേഹം നിറഞ്ഞ ബന്ധുജനങ്ങള്‍ ക്കോരോരുതര്‍ക്കും ഹൃദയം നിറഞ്ഞ നമസ്കാരം.
ഇന്നത്തെ സായാഹ്നം (19/04/2014 വൈകിട്ട് 4 മണിമുതല്‍ Venue :Sree Narayana Guru Mission Hall ,East Ham,London E6 ) കേളിയോടൊപ്പം ആയിരുന്നു. ''കേളി'', അതെ യു കെ യിലെ മലയാളികളായ, മലയാളയത്തെ സ്നേഹിക്കുന്ന കലാ- സാഹിത്യ സ്നേഹികളെ കൂട്ടിണക്കികൊണ്ട് ഉണ്ടായിട്ടുള്ള കൂട്ടായ്മയാണ് കേളി. ഈ കൂട്ടായ്മയുടെ ഒരു പരിപാടിയായ പഴയ പാട്ടുകളെ ഓര്‍മ്മയിലേക്ക് കൊണ്ടുവരികയും നമ്മെ പാടി ആനന്തിപ്പിക്കയും ചെയ്ത ''സ്മൃതി സന്ധ്യ '' എന്നത് പേര് കൊണ്ടും ഗായകരുടെ കഴിവിലും ചെറിയ കുട്ടികളുടെ നിഷ്കളങ്ക മായ ഗാനാലാപന ശൈലി കൊണ്ടും തികച്ചും വളരെ നല്ല ഗുണനിലവാരം പുലര്‍ത്തുന്നതായിരുന്നു. കൊച്ചു കുട്ടികളായ കിരണും, സ്വരൂപ് മേനോനും , അര്‍മ്മനും, സിറിലും , വളരെ നന്നായി പാടി, അവരെ ഇനിയും പ്രോത്സഹിപ്പികേണ്ടത് നമ്മുടെ കടമയാണ്. ഇത് സ്മൃതി സന്ധ്യയുടെ രണ്ടാമത്തെ കൂടിച്ചേരലായിരുന്നു.
                          തുടക്കം മുതല്‍ ഒടുക്കം വരെയും ഒരേ നിലവാരത്തില്‍ നടത്തികൊണ്ടുപോകാന്‍ കഴിഞ്ഞ പരിപാടിയില്‍ സംഘാടകരുടെയും ഗായകരുടെയും പങ്ക് വളരെ വിലപ്പെട്ടതാണ്‌. ഞാന്‍ ഇവിടെ ഇങ്ങനയുള്ള പല പരിപാടികളില്‍ പങ്കെടുതിട്ടുണ്ടെങ്കിലും തികച്ചും അതിശയ കരമായ ഒരു ലോകത്തേക്കാണ്‌ കൊണ്ടുപോയത് ഏതാണ്ട് അഞ്ചുമണിക്കൂറോളം. ശരിക്കും ഇത്രയും തിരക്ക് പിടിച്ച ഈ ലണ്ടന്‍ ജീവിതത്തിനിടയിലും തന്‍റെ ഉള്ളിലെ ഗായകനെ പുറത്തു കൊണ്ടുവരാന്‍ സമയം കണ്ടെത്തുകയും അതിനു വേണ്ടി നിരന്തരം പ്രയത്നിക്കുകയും ഒരു സ്റ്റേജ്പ രിപാടിയിലൂടെ അതവതരിപ്പിക്കുവാനുമുള്ള ആവേശവുമായി മുന്നേറുന്ന ഈ ഗായകരെയും കൊച്ചു കുരുന്നു കളെയും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരെയും എത്ര പ്രശംസിച്ചാലും മതിവരികയില്ല. പക്ഷേ അതിനു കാരണം നിങ്ങളിലുള്ള കലാ സ്നേഹവും അതിനോടുള്ള തികഞ്ഞ ആത്മാര്‍ത്ഥ തയും മനസ്സില്‍ നിറയുന്ന നന്മകളും കൊണ്ട് മാത്രമാണ്. ഈ പ്രപഞ്ച സൃഷ്ടാവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടാകും.

''അസതോമ സദ്‌ഗമയ
തമസോമ ജ്യോതിര്‍ഗമയ
മൃത്യോമ അമൃതം ഗമയ 
ഓം ശാന്തി, ശാന്തി, ശാന്തി''
       എന്നു പറഞ്ഞു പ്രാര്‍ത്ഥിച്ച ഭാരതീയ സംസ്കാരത്തില്‍ തികച്ചും അധിഷ്ടിതമായതും, ''തമസ്വോമ ജ്യോതിര്‍ഗമയ '' (ഇരുട്ടില്‍ നിന്നും നമ്മെ വെളിച്ചത്തിലേക്ക് നയിക്കേണമേ) എന്ന് പറഞ്ഞു പ്രാര്‍ത്ഥിച്ചതിനെ അന്വര്‍ത്ഥ മാക്കുന്നതുമായിരുന്നു നിലത്തിരുന്നു വിളങ്ങേണ്ട (നിലവിളക്ക്) വിളക്കില്‍ ചെറു ഗായകര്‍ ദീപം തെളിയിച്ചുകൊണ്ട് തുടങ്ങിയത്. ( ഇന്ന് നമ്മള്‍ ഇതിനു നേരെ വിപരീദവും നിന്ദ്യവുമായി നമ്മുടെ ജന്മദിനങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്, കാര്യവും കാരണവും അറിയാതെ. മറ്റു ലേഖനങ്ങളില്‍ അതിനെപ്പറ്റി കൂടുതലുണ്ട്.) സംഘാടകരിലോരലായ ശ്രീമാന്‍. ശശി എസ് കുളമടയുടെ സ്വാഗത പ്രസംഗവും ഉണ്ടായിരുന്നു.

                       1970 മുതല്‍ക്കിങ്ങോട്ടു മലയാളികളുടെ ചുണ്ടുകളില്‍ ഇന്നും ഒരു മൂളി പാട്ടായി തത്തിക്കളിക്കുന്ന ശ്രീ വയലാറിന്റെ വരികളെ ശ്രീ ദേവരാജന്‍ മാഷിന്‍റെ സംഗീത സംവിധാനത്തില്‍ ശ്രീ പി ജയചന്ദ്രനും ശ്രീമതി പി സുശീലയും നമുക്കായി ഒരുക്കിയപ്പോള്‍ ശ്രീമതി ഷീലയും ശ്രീ സത്യനും ചേര്‍ന്നഭിനയിച്ച ''സീതാ ദേവി സ്വയം വരം ചെയ്തൊരു .....'' ..എന്നുതുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നമുക്കായി വേദിയില്‍ ഒരുക്കിയത് ശ്രീമതി ബീന പുഷ്ക്കാസും ശ്രീ കീര്‍ത്തി സോമരജനുമയിരുന്നു . നല്ലരീതിയില്‍ തന്നെ അവരവരുടെ രംഗങ്ങള്‍ ഭംഗിയാക്കി. ശരിക്കും പ്രേക്ഷകരായ പ്രായം കൂടിയവര്‍ക്ക് പ്രത്യേകിച്ചും അതൊരു നല്ല പഴയ കാല ഓര്‍മ്മ കളിലേക്കുള്ള എത്തിനോട്ടമായിരുന്നു എന്നു വേണം കരുതാന്‍. അതിനു ശേഷം സെമി ക്ലാസ്സിക്കല്‍ നൃത്തത്തിലൂടെ അരങ്ങത്തു വന്ന ശ്രീമതികളായ നിമിഷയുടെയും മനീഷയുടെയും പ്രകടനവും അഭിനന്ദനാര്‍ഹവുമായിരുന്നു. ഇത് എന്‍റെ മാത്രം വിലയിരുത്തലാണ് ആയതിനാല്‍ പേരുകള്‍ ഞാന്‍ കുറച്ചു മാത്രമേ ഓര്‍ക്കുന്നുള്ളൂ, ദയവായി ക്ഷമിക്കുക ആരുടെയെങ്കിലും പേരുകള്‍ ചേര്‍ക്കാന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ . ഗായകര്‍ ആവര്‍ത്തിച്ചു വന്നു എങ്കിലും വളരെയധികം വ്യത്യസ്തതകളാണ് ഗാനാലപനത്തില്‍ അവര്‍ കാഴ്ച വച്ചത്, ആദ്യ പാട്ടു പാടി തുടക്കം കുറിച്ചത് അലക്സ്‌ ഇച്ചായനായിരുന്നു. ഗായയകരില്‍ ഗാനങ്ങള്‍ക്കൊപ്പം തന്നെ വേഷം കൊണ്ടും ശ്രദ്ധേയനായിരുന്നു ശ്രീ ഹരികുമാരന്‍ നായര്‍. കേരളീയ വേഷമായിരുന്നു അദ്ദേഹത്തിന്‍റെത്. വേദിയിലേക്കു കയറിയ അദ്ദേഹം ആലാപനത്തിന് മുന്‍പ് കൈകള്‍ കൂപ്പിയപ്പോള്‍ ഞാനും അറിയാതെ തൊഴുതു പോയി. സ്ഥലപ്പേരില്‍ കൂടിയും ആലാപന രീതിയിലും മറ്റുള്ളവരിലേക്ക് ഊര്‍ജ്ജം പകരുന്നതിലും ശ്രദ്ദേയനായ ശ്രീമാന്‍ വക്കം ജി സുരേഷ് കുമാര്‍, അദ്ദേഹത്തിന് കിട്ടിയ ഗാനങ്ങള്‍ അനശ്വരമാക്കി. ശ്രീമാന്‍ വെട്ടൂര്‍ ജി കൃഷ്ണന്‍കുട്ടി, എന്‍പതിയഞ്ചു വയസുകാരനായ ആദ്യകാല കലാകാരനും സിങ്കപൂരിലും ഇവിടയും ഒരുപോലെ തന്നെ തന്റെ പ്രകടനങ്ങള്‍ കഴ്ച്ചവെചിട്ടുള്ള ഈ മുത്തച്ഛന്റെ പ്രകടനവും . പാട്ടും നല്ല നിലവാരം പുലര്‍ത്തി. അദ്ദേഹത്തിന്‍റെ പാട്ടിലുള്ള ഊര്‍ജവും ആലാപന ശൈലിയും നമുക്ക് സ്വപ്നം കൂടി കാണാന്‍ കഴിയാത്ത ഈ പ്രായത്തില്‍ മനോഹരമായി അവതരിപ്പിച്ചത് വര്‍ണിക്കാന്‍ വാക്കുകള്‍ക്കതീതമാണ്. യുവാക്കളുടെയും യുവതികളുടെയും പാട്ടുകള്‍ വളരെ നിലവാരമുള്ളതായിരുന്നു, ആലാപനതിനിടയിലുമുള്ള പരസ്പര സഹായവും ശ്രദ്ദേയമായിരുന്നു. പുതിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന ചെറിയ നാലുകുട്ടികളും വളരെ നല്ല നിലവാരത്തിലായിരുന്നു. തികച്ചും നല്ല രീതിയില്‍ വളര്‍ന്നു വരാനുള്ള കഴിവുകള്‍ ഉള്ള കുട്ടികലാനവര്‍. കൊച്ചു കൂട്ടുകാരെയും മറ്റു ഗായകരെയും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു. കൂടാതെ ഗായകരുടെ പേരുകള്‍ കൂടി ഒന്നറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.
ശ്രീ. അലക്സ്‌, അദ്ദേഹത്തിന്‍റെ മകന്‍ ശ്രീ. സിറിലും ചേര്‍ന്ന് പാടിയ '' പൊന്‍ വീണേ എന്ന ഗാനം., ശ്രീ. പ്രകാശ്‌ , ഭാര്യ ശ്രീമതി. സ്മിത മകന്‍ ശ്രീ. കിരണ്‍ (9 വയസ്)
( എന്‍ സ്വരം പൂവിടും ഗാനമേ ...എന്ന ഗാനം പാടിയത് കിരനായിരുന്നു .). കാക്ക തമ്പുരാട്ടി എന്നുതുടങ്ങുന്ന ഗാനം ആലപിച്ച കൊച്ചുഗയകന്‍ ശ്രീ. അര്‍മ്മന്‍, നിരവധി വേദികള്‍ കീഴടക്കിയ ''മാടപ്രാവേ വാ.... എന്ന് തുടങ്ങുന്ന ഗാനം അനശ്വരമാക്കിയ കൊച്ചു ഗായകന്‍ ശ്രീ. സ്വരൂപ് മേനോന്‍ ( 7 വയസ് ). ശ്രീ. വക്കം ജി സുരേഷ്കുമാര്‍ ( തമ്പി അണ്ണന്‍, എന്‍റെ അഭിപ്രായത്തില്‍ കലക്കീട്ടോ, വ്യത്യസ്തമായ രണ്ടു വേഷങ്ങളിലാണ് ആളു വേദിയില്‍ എത്തിയത് തന്നെ). , ശ്രീ. ഹരികുമാരന്‍ നായര്‍, ശ്രീ. മനോജ്‌ പണിക്കര്‍, ശ്രീ. മനോജ്‌ കുമാര്‍, ശ്രീമതി. ശ്രുതി ഷാജഹാന്‍, ശ്രീമതി. രഞ്ജിനി രാഘവ്. ശ്രീമതി. ജ്യോതി സന്തോഷ്, ശ്രീമതി. മേഖ മനോജ്‌, ശ്രീമതി. സ്മിത നായര്‍, ശ്രീ. സതീഷ്‌, ശ്രീ. ഗിരിധരന്‍ തുടങ്ങിയവര്‍ തികച്ചും അനുഗ്രഹീതര്‍ തന്നെയാണ്
അവതാരിക ശ്രീമതി ഗ്രീഷ്മയും നല്ല നിലവരതോടുകൂടിയ അവതരണ ശൈലിയില്‍ തന്‍റെ ഭാഗം നന്നായി ചെയ്തു. '' നമസ്തേ'' യില്‍ തുടങ്ങിയ അവതരണാരംഭം തികച്ചും നന്നായിരുന്നു. ഇതു പറയാന്‍ കാരണം ഭാരതീയ സംസ്കാരത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന പുതിയ തലമുറയെ നമ്മുടെ നല്ല ശീലങ്ങള്‍ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാപിതാക്കള്‍ ഏറ്റെടുക്കെണ്ടാതാണ്. രാവിലെ എഴുന്നേറ്റ് പരസ്പരം കുടുംബാംഗങ്ങള്‍ നമസ്കാരം പറയുന്ന പാരമ്പര്യം പണ്ടുകാലത് ഭാരതത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു. കുട്ടികളുമായുള്ള അകലം കുറയ്ക്കുന്നതും ഒരു നല്ല ദിവസത്തിന്‍റെ തുടക്കവും. ശ്രമിക്കുക...ഭാരതീയരാണ്‌ നാം അത് മറക്കരുതല്ലോ. സംസ്കര സമ്പന്നരായി തന്നെ വളരുക നന്മയെ ഉള്‍ക്കൊള്ളുക അടുത്ത തലമുറയിലേക്കു പകരുക. അതാകട്ടെ നമ്മുടെ ലക്‌ഷ്യം.
അവസാന ഭാഗത്ത് കേളിയുടെ സംഘാടകരിലോരലായ ശ്രീ. സുഖേഷ്‌, അവര്‍കളുടെ ഹൃദ്യമായ നന്ദി പ്രകാശനവുമുണ്ടായിരുന്നു. അദ്ദേഹം എല്ലാ ഗായകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകരായ ,ശബ്ദം ശ്രീ. അസ്‌ലം, വീഡിയോ - ശ്രീ ഷെറിന്‍ ഇമേജ് വേവ് , സ്റ്റില്‍ ഫോട്ടോഗ്രഫി ശ്രീ. സത്യകാമന്‍ ശ്രീ. മുരളി എന്നിവര്‍ക്കും പ്രേക്ഷകരായി എത്തിയ മുഴുവനാലുകള്‍ക്കും നന്ദി അറിയിച്ചു.
                      ഞാന്‍ തികച്ചും സന്തോഷവാനാണ്. മലയാളത്തെ, മലയാള ഗാനങ്ങളെ സ്നേഹിക്കുന്ന,അടുത്തതലമുറയിലേക്ക് കൊണ്ടുവരണമെന്നാഗ്രഹിക്കുന്ന നന്മ നിറഞ്ഞ ഒത്തിരി മലയാളികളെ കാണാന്‍ സാധിച്ചതുതന്നെ ഒരു ഭാഗ്യമായി കരുതുന്നു. ഈ പരിപാടിയുടെ സംഘാടകര്‍ക്കും ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞ കലാസ്നേഹികള്‍ക്കും, സര്‍വോപരി ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ച സംഘാടകനായ ശ്രീമാന്‍. ശശി എസ് കുളമട , അദ്ദേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.. പരിപാടിയുടെ ഇടയില്‍ വിതരണം ചെയ്ത ലഘു ഭക്ഷണവും നന്നായിരുന്നു.
                         നമ്മളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറതുകൊണ്ടുവരുവാനും ഭാരതീയ സംസ്കാരം പുതിയ തലമുറയെ പഠിപ്പിക്കാനും നന്മ നിറഞ്ഞ നാളെകള്‍ ഉണ്ടാകട്ടെ കേളി യ്ക്ക് എന്ന് ഹൃദയം നിറഞ്ഞു പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു. മനുഷ്യത്വമുള്ള മനുഷ്യരും നന്മ നിറഞ്ഞ ജീവിതവുമാണ്ന നമിക്കു വേണ്ടത്. ഇനിയും പുതിയ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുന്നതില്‍ വിമുഖത കാട്ടിയാല്‍ അധര്‍മ്മങ്ങള്‍ വാഴുന്ന ഈ കലിയുഗത്തില്‍ അല്‍പ മനസമാധാനം മാത്രമാണുണ്ടാവുക. അറിയുക, പഠിക്കുക പഠിപ്പിക്കുക.
ഏവര്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ഈസ്റെര്‍ ആശംസകള്‍.
നന്ദി നമസ്കാരം..
NB: തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടങ്കില്‍ക്ഷമിക്കാനപേക്ഷ, ദയവായി എന്നെ അറിയിക്കാന്‍ മറക്കരുതേ..

Wednesday, 14 January 2015

വിവാഹ ക്ഷണ പത്രിക WEDDING INVITATION.






പ്രിയ ബന്ധുവിന് നമസ്കാരം,
              പലപ്പോഴും നമ്മള്‍ ഓര്‍ക്കാതെ ചെയ്തു പോകുന്നതും ഇനി ഓര്‍ത്താല്‍ തന്നെ കുറച്ചു പേരെങ്കിലും അഭിമാനത്തിന്റെ പേരില്‍ വേറിട്ട്‌ ചിന്തിക്കുന്നതുമായ ഒരു വിഷയം അവതരിപ്പിക്കാമെന്ന് വിചാരിക്കുന്നു.
                       മാതാവും മാതൃഭൂമിയും മാതൃഭാഷയും നമുക്ക് തികച്ചും മഹത്തരം തന്നെയാണ്,  അന്നും ഇന്നും, എന്നും, പക്ഷെ നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനുള്ള അവകാശം നമ്മള്‍ നമ്മുടെ സമൂഹത്തിനു വിട്ടു കൊടുത്തപ്പോഴും നന്മയും തിന്മയും തിരിച്ചറിയാതെ സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ എന്തു ചെയ്യുന്നുവോ അത് നന്മ, അതാണ് ശരി എന്ന വിശ്വാസവും നമ്മളില്‍ വന്നു കൂടിയപ്പോള്‍ നമ്മുടെ ദിവസങ്ങള്‍ ധന്യമാക്കാനുള്ള  പ്രവര്ത്തികളെല്ലാം തന്നെ ദുരാചാരങ്ങളായിമാറി. കാലം പിന്നെയും സഞ്ചരിച്ച് മുകളില്‍ പറഞ്ഞ മൂന്നു സംഗതികള്‍ ( നന്മ, തിന്മ, സമൂഹ ചിന്താഗതി) എന്താണെന്നു കൂടി അറിയാതായപ്പോള്‍ അഭിമാനമാണെന്നു കരുതി സ്വയം അഭിനന്ദിച്ച് അപമാനതിലേക്ക് പോയി.  ഇപ്പോള്‍ നില്ക്കുന്ന സ്ഥാനം എവിടെ എന്നറിയില്ല എങ്ങോട്ട് പോകണമെന്നറിയില്ല, എവിടെ നിന്നു വന്നൂന്നു കൂടി അറിയാത്തവരെ നമ്മള്‍ എങ്ങിന്യാ കുറ്റം പറയുക.
                         മലയാളമറിയാത്ത ഒരു വ്യക്തി പോലും പങ്കെടുക്കാത്ത വിവാഹമാണങ്കിലും ക്ഷണ പത്രിക മലയാളത്തില്‍ അച്ചടിക്കുന്നത് അപമാനമായിക്കരുതുന്ന ഒരുസമൂഹത്തെയാണ്‌ നമുക്കിന്നു കാണാന്‍ കഴിയുന്നത്. എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ക്ഷണ പത്രിക കണ്ടപ്പോള്‍, മലയാളത്തില്‍ അച്ചടിച്ചതിനു ആ സുഹൃത്തിനെ അഭിനന്ദിച്ചപ്പോള്‍ ആളു പറഞ്ഞത്:-  നവ വധുവിനു ഇംഗ്ലീഷില്‍ അച്ചടിച്ചാല്‍  മതിയെന്നായിരുന്നു, എന്നായിരുന്നു  അത്രേ. കാരണം കൂടെ പഠിക്കുന്നവരൊക്കെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളാണത്രേ അപ്പോള്‍ ഈ സുഹൃത്ത്‌ പറഞ്ഞു ‘’കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ നീ വീട്ടുകാരോട് അതിന്‍റെ അര്‍ഥം മലയാളത്തില്‍ പറഞ്ഞു കൊടുക്കേണ്ടി വരും’’ എന്ന്. അങ്ങിനെ എന്തായാലും മലയാളത്തില്‍ പുറത്തിറങ്ങിയ  ക്ഷണക്കത്താണ് ഞാന്‍ കാണാനിടയായത്..
                 നമ്മുടെ മാതൃ ഭാഷയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക്തന്നെയാണ് എന്നറിയുക. അത് ഇങ്ങനയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രചരിപ്പിക്കാന്‍ ശ്രമിക്കുക ഇംഗ്ലീഷിലും ക്ഷണക്കത്ത് അടിക്കാം അത് മലയാളമാറിയാത്തവര്‍ക്ക് കൊടുക്കാം. പക്ഷെ മലയാളത്തെ ഒഴിവാക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇനി ഇപ്പോള്‍ ബംഗാളിയിലോ ഹിന്ദിയിലോ കൂടി കുറച്ചു പത്രിക അടിക്കേണ്ടിവരുമെന്നും തോനുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ . എന്തായാലും കാത്തിരുന്നു കാണാം.( കേരളത്തില്‍ ബംഗാളികളുടെ എണ്ണം കൂടിവരുന്നു. )
                   ഒരു കാര്യം നിരീക്ഷണത്തില്‍ മനസിലായത്  വിദേശികളായ ഭാരതീയരില്‍  മലയാളികള്‍ മാത്രമാണ് അവരുടെ അടുത്ത തലമുറയെ മാതൃഭാഷ  ഭാഷ സംസാരിക്കുന്നതിനു വിമുഖത കാണിക്കുന്നത് എന്നുള്ള വിഷമകരമായ സത്യമാണ്. ഒരു പക്ഷേ മലയാളിയുടെ അര്‍ത്ഥമില്ലാത്ത പോങ്ങച്ചമെന്ന ആത്മ അഭിമാനമായിരിക്കണം അതിനു കാരണം എന്ന് തോനുന്നു.  എന്‍റെ കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ അറിയില്ല  എന്നുള്ള അപമാനത്തെ അഭിമാനമായി കൊണ്ടുനടക്കുന്നത്തിനാണ്  അവര്‍ക്ക് താത്പര്യം.
              ഒരു ചെറിയ സംഭവം കൂടി അറിയിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. വിവാഹം എന്നത് ഒരു പുതു ജീവിതം തന്നെയാണല്ലോ? നമ്മള്‍ അങ്ങിനെ ഒരു ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്പ് അതിന്‍റെ ഭാഗമായി ഒരു കാര്യം കൂടി ചെയ്താല്‍ നന്നായിരുന്നു. നമ്മോടൊപ്പം തന്നെ ഈ സമൂഹത്തില്‍ ജീവിക്കുന്ന എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളാലും അപകടങ്ങളാലും അവശതയനുഭവിക്കുന്ന അനേകം ആളുകള്‍ ഇന്നുണ്ട്, അതില്‍ ഒരാളെയെങ്കിലും കണ്ടെത്തി അവര്ക്കൊരു ചെറിയ സഹായം ചെയ്യണം, നിങ്ങളുടെ പുതു ജീവിതത്തിനു മുന്നോടിയായിട്ട് . ഇന്ന് ഒരു കല്യാണത്തിന് നമ്മള്‍ ചിലവാക്കുന്ന തുക എത്രയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ, അതോടൊപ്പം ഇതും ഒരധിക ചിലവായി കാണാതെ നിങ്ങള്‍ ചെയ്യണം.              കൂടാതെ നിങ്ങളുടെ വിവാഹ വാര്ഷിികങ്ങളിലും ഈ ഒരു ദാന കര്‍മ്മം ഉള്‍പ്പെടുത്തെണം . നിങ്ങളുടെ വീട്ടിലെ ഓരോ അംഗങ്ങളുടെയും ജന്മാദിനങ്ങള്‍ നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഈ പാവങ്ങളെ കൂടി പരിഗണിച്ചുകൊണ്ട്‌,  ജന്മദിനം ആഘോഷിക്കുന്ന ആളറിഞ്ഞു തന്നെ ഒരു സഹായം ചെയ്യണം. ജന്മദിനം ആഘോഷിക്കുന്നത് ചെറിയ കുട്ടികളാണങ്കില്‍, ആ കുട്ടികള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുക്കുന്ന ഈ നന്മ നിറഞ്ഞ ശീലത്തില്‍ നിന്നും ആ കുട്ടികള്‍ എന്നും മനുഷ്യത്വമുള്ളവരും പാവങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി അവരെ സഹായിക്കുകയും അവരില്‍ നിന്നും ആ കുട്ടികള്‍ എത്രയോ ധന്യരാനെന്നുള്ള തിരിച്ചറിവില്‍ ആനന്തം കണ്ടെത്തുന്നവരും അവരുടെ കഴിവുകളെ തിരിച്ചറിയുന്നവരും അടുത്ത തലമുറയ്ക്കു ഈ ശീലം പകര്‍ന്നു നല്കാന്‍ മുന്‍കൈ എടുക്കുന്നവരുമായിരിക്കും . എങ്ങിനെയുണ്ട്? പ്രത്യേകിച്ചൊന്നും പറയാതെ ഒരു ചിലവുമില്ലാതെ ഒരു നല്ല മനുഷ്യത്വമുള്ള തലമുറയെ വളര്ത്തി ക്കൂടേ, വീട്ടില്‍ നിന്നും അച്ഛനുമമ്മയും പഠിപ്പിച്ചില്ലങ്കില്‍ ഒരു പള്ളിക്കൂടത്തിലും പഠിപ്പിക്കില്ല ഇത് കേട്ടോ...ഒന്നു കൂടി പറയാം ഇങ്ങനെ മനുഷ്യത്വബോധമുള്ള ഒരു തലമുറയെ നമ്മള്‍ ചെറിയ പ്രായത്തില്‍ തന്നെ പരിശീലിപ്പിച്ചു വളര്‍ത്തിയെടുത്താല്‍ നാളെ  തന്‍റെ മാതാപിതാക്കളെ നടതള്ളുന്നതിനെക്കുറിച്ചും അനാഥാലയത്തില്‍ ആക്കുന്നതിനെക്കുറിച്ചും ആ കുട്ടികള്‍ ചിന്തിക്കില്ല.
                      ഇനി സഹായം ചെയ്യുവാനായി പാവപ്പെട്ടവരെ ആരെയും കിട്ടുന്നില്ല എങ്കില്‍ അവരെയും കാണിച്ചു തരാം,  നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം ആളിനെ. ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ബന്ധപ്പെട്ടു ശരിക്കും സഹായം ആവശ്യമുള്ള ആളാണെന്നും ആളിന്റെ ഇപ്പോഴുള്ള അവസ്ഥയുമൊക്കെ ഉറപ്പാക്കുക നിങ്ങളുടെ ഉത്തരവാദിത്വമാണ്.  വിവാഹം കഴിഞ്ഞവര്‍ക്കും ഇങ്ങനെയൊന്നും ചെയ്തിരുന്നില്ലങ്കില്‍ ചെയ്യാം കേട്ടോ, കാത്തുനില്ക്കേണ്ട.
             ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനും  തികച്ചും വ്യക്തിപരം തന്നെയാണ്. അതിനാല്‍ ചില കാര്യങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിച്ചു എന്നുമാത്രം. തീരുമാനം നിങ്ങളുടെതാണ് ,  നന്നായി ആലോചിച്ചു നോക്കുക,  നന്മകള്‍ ചെയ്യാനായി ജീവിക്കുക പോസിറ്റീവ് ആയി ചിന്തിക്കുക,  ജീവിക്കുക.                               വിവാഹിതരാകാന്‍ പോകുന്ന എല്ലാ ബന്ധു ജനങ്ങള്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു കുടുംബജീവിതം ആശംസിച്ചു കൊണ്ട് ശേഷം ചിന്തകള്‍ക്ക് വിട്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു. നന്ദി നമസ്ക്കാരം

ഈ ലിങ്കില്‍ പോയാല്‍ നിങ്ങള്‍ക്കു വേദനയും യാതനയും അനുഭവിക്കുന്ന പാവങ്ങളെ കാണാം ഒരു കൈ പിടിച്ചു കഴിയുന്ന മാതിരി സഹായിക്കൂ.....അതാണ് '' മാനവ സേവ, മാധവ സേവ'' ഏവര്‍ക്കും സ്വാഗതം...

ഇഷ്ടായാച്ചാ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ അപേക്ഷിക്കുന്നു.

https://www.facebook.com/groups/manavasevamadhavasevaidamnamama/?fref=ts



Wednesday, 10 December 2014

6. ഒരു വിലയിരുത്തല്‍ , ഫേസ് ബുക്കിലെ പ്രവര്‍ത്തനങ്ങള്‍


പ്രിയ ബന്ധുജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം,

                  കഴിഞ്ഞ കുറേ നാളുകളായി ശ്രദ്ദയില്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംഗതി നിങ്ങളുമായി പങ്കുവയ്ക്കാം എന്ന് വിചാരിക്കുന്നു. ഫെയിസ് ബുക്കിലെ പോസ്റ്റുകളെ കുറിച്ചാണ് വിഷയം. നമുക്ക് ഓരോ കാര്യങ്ങളിലും നമ്മുടെതായ ഇഷ്ടവും അനിഷ്ടവും ഉണ്ട്. ചില വാര്‍ത്തകള്‍ എല്ലാവരും ഇഷ്ടപ്പെടുന്നവയാവും, എന്നാല്‍ ചിലത് ആരും തന്നെമനസുകൊണ്ട് ഇഷ്ടപ്പെടാതിരിക്കുന്നതും ആകും. ചിലത് കേള്‍ക്കുമ്പോഴോ കാണുമ്പോഴോ നമ്മുടെ ഉള്ളില്‍ത്തന്നെ നടുക്കം ഉണ്ടാക്കുന്നതാകും.
                   ഞാന്‍ പറഞ്ഞു വരുന്നത്, ഇന്ന് നമുക്ക് കാണാന്‍ കഴിയുന്ന, വായിക്കുന്നവരില്‍ തന്നെ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ക്രൂരകൃത്യങ്ങളുടെ നിരവധി വാര്‍ത്തകള്‍ കാണുമ്പോള്‍ അത് ലൈക്‌ ചെയ്യാന്‍ മനസുകാണിക്കുന്നവരുടെ മാനസികാവസ്ഥയാണ്. . അത്തരത്തില്‍ ഒരാളാണ് നിങ്ങളെങ്കില്‍, അറിഞ്ഞോ അറിയാതയോ ഈ ഒരു സ്വഭാവ വിശേഷം നിങ്ങളിലുറങ്ങുന്നു എങ്കില്‍ ബോധപൂര്‍വ്വം അതൊഴിവാക്കുന്നത് നല്ലതായിരിക്കും.

                പോസിറ്റീവ് ആയിട്ട് ചിന്തിക്കാന്‍ കഴിയാത്ത ഒരാളില്‍ നെഗറ്റീവ് എനര്‍ജി കാണിക്കുന്ന ഇടപെടലുകളാണ് അതിനു കാരണമെന്നു ശ്രദ്ദിച്ചു നോക്കിയാല്‍ മനസിലാകും.  ഒരു പരിധിക്കപ്പുറം നമ്മളെ നെഗറ്റീവ് ബാധിച്ചാല്‍ നമ്മള്‍ ചെയ്യന്ന പ്രവര്‍ത്തിയിലുള്ള ക്രൂരത നമ്മള്‍ പോലും  അറിയാത്ത വിധം നമ്മളെ താഴ്ത്തിക്കളയും.
                     നിങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം നിങ്ങള്‍ like ചെയ്യില്ല, ഉറപ്പാണല്ലോ? അങ്ങിനയെങ്കില്‍ നിങ്ങള്‍ like ചെയ്ത വാര്‍ത്ത നിങ്ങള്‍ മാനസികമായി ഇഷ്ടപ്പെട്ടതാണോ? ഒരു ചെറിയ ''HIT like '' നേ ക്കുറിച്ചല്ല പറയുന്നത് , അതിനു പ്രേരകമായ, അതിനു പിന്നിലുള്ള നിങ്ങളുടെ മാനസികാവസ്ഥയെ കുറിച്ചാണ്. ഒന്നു ചിന്തിച്ചു നോക്കൂ.   നിങ്ങള്‍ക്ക് തോനുന്നുണ്ടോ ഈ വാര്‍ത്തകള്‍ കേട്ടാല്‍ സ്വബോധത്തിലുള്ള നിങ്ങള്‍ ഇഷ്ടപ്പെടുമെന്ന് .... ‘’പെണ്‍കുട്ടി പീഡനത്തിനിരയായ്’’ ‘’ട്രെയിന്‍ പാളം തെറ്റി മരണങ്ങളും പരിക്കുകളും’’, ‘’ കാണ്മാനില്ല’’ കിഡ്നി തകരാറിലായി ശസ്ത്രക്രിയയ്ക്ക് കനിവുള്ളവരുടെ സഹായം തേടുന്നു’’. ‘’നാലംഗ കുടുംബം ജീവനൊടുക്കി’’, ഇതിനൊക്കെ എത്രയാ  like ചെയ്തിരിക്കുന്നത് എന്നറിയുമോ? നെഗറ്റീവ് ആയിട്ടുള്ള ഉദാഹരണങ്ങളായാതുകൊണ്ട് ഞാന്‍ കൂടുതല്‍ ചൂണ്ടി കാണിക്കുന്നില്ല, നിങ്ങള്‍ക്ക് തന്നെ വെറുതെ ഒന്നു നിരീക്ഷിക്കാവുന്നതാണ്.

            ഇഹലോകവാസം വെടിഞ്ഞ ഒരാളുടെ ചിത്രം,  ആദരാഞ്ജലികള്‍ എന്ന തലക്കെട്ടില്‍ കണ്ടാല്‍ അതിനും ലൈക്‌.

                 ''മാനവ സേവ മാധവ സേവ’’ എന്ന ഫേസ് ബുക്ക് കൂട്ടായ്മ അശരണരും ആലംബഹീനരുമായിട്ടുള്ള, നിത്യ രോഗികളും നിര്‍ധനരുമായിട്ടുള്ള, സഹായം ആവശ്യപ്പെട്ടുവരുന്നവരുടെ  പോസ്റ്റുകള്‍ എല്ലാം കൂടി ഒരു ഭാഗത്താക്കി, അവരെ സഹായിക്കുന്നതിനു നമ്മുടെ ഇല്ലായ്മകളില്‍ നിന്നുപോലും അവര്‍ക്ക് സഹായം ചെയ്യാന്‍ നമുക്ക് കഴിയുമെന്ന തോന്നലുണ്ടാക്കുന്ന വിധത്തില്‍ ആമുഖമെഴുതി കഴിയും വിധം സഹായിച്ചും കഴിഞ്ഞു പോകുന്നതാണ്.  വിധി തളര്‍ത്തിയ ജീവിതത്തിന്റെു മറുകര കാണാന്‍ കഴിയാതെ അലയുന്ന പാവങ്ങളുടെ നിസ്സഹായത അറിയിക്കുന്ന വാര്‍ത്തകള്‍ വരുമ്പോള്‍ അതിനെയും like ചെയ്യുന്ന വിദ്യാസമ്പന്നരും പല പ്രമുഖ സ്ഥാപനങ്ങളുടെയും മുഖ്യ സ്ഥാനം അലങ്കരിക്കുന്ന പ്രമുഖന്മാരുമായ നിങ്ങളുടെ സാമാന്യ ബുദ്ധിക്ക് (common sense ) മുന്‍പില്‍ നിസ്സഹായനായി നില്‍ക്കുന്നു
                       ''Sympathy’’ എന്നൊരു സംഭവം വരുമെന്നു ഫേസ് ബുക്ക് പറഞ്ഞിട്ട് യേറെ നാളായി. അത് വരുന്നത് വരെയെങ്കിലും ദയവായി ഈ '' കഷ്ടതകളും’’, മരണ വാര്‍ത്തകളും , മറ്റു നെഗറ്റീവ് വാര്‍ത്തകളും നിങ്ങള്‍ like ചെയ്യരുതേ, നെഗറ്റീവ് ആയിട്ടുള്ള മറ്റു കാര്യങ്ങളാണെങ്കില്‍ അതിനെ പ്രോത്സഹിപ്പിക്കരുതേ എന്നോരപേക്ഷകൂടിയുണ്ട് എന്റെ് പ്രിയപ്പെട്ടവരോട്.  നിങ്ങള്‍ക്ക് comment ആയി നിങ്ങളുടെ അഭിപ്രായം അറിയിക്കാം. comment ആയി ''sympathy’’ എന്നും വേണമെങ്കില്‍ ചെയ്യാം.
            
                        പലരുടെയും അഭിപ്രായം പോസ്റ്റ് ഇട്ട ആളിനെ അല്ലങ്കില്‍ ഷെയര്‍ ചെയ്ത ആളിനെ അറിയിക്കാനാണ് ലൈക്‌ ചെയ്യുന്നത് എന്നാണ്.   നിങ്ങള്‍ക്ക് അങ്ങിനെയും വാദിക്കാം. ഫേസ് ബുക്കില്‍ ''ലൈക്‌ '' എന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന പോലെ ഇഷ്ടം എന്നല്ല എന്നും നിങ്ങളെ നിങ്ങള്‍ക്ക്പറഞ്ഞു വിശ്വസിപ്പിക്കാം.     ഇവിടെ ചിന്തിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നു എന്നതിലപ്പുറം തീരുമാനം നിങ്ങളുടേത് തന്നെയായിരിക്കണം.
                        നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ലൈക് ചെയ്യുന്നതുപോലെ തന്നെ മാരകമാണ് നെഗറ്റീവ് വാര്‍ത്തകള്‍ share ചെയ്ത് നിങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും. അതില്‍ നിന്നുകൂടി നിങ്ങള്‍ പിന്മാറിയാല്‍ അതിന്റെ നേട്ടവും നിങ്ങള്‍ക്കുതന്നയാണ്‌ . കഴിയുമെങ്കില്‍ ഒരു പോസിറ്റീവ് എനര്‍ജി മറ്റുള്ളവരിലേക്ക് പകരൂ,  അതിനു മനസ് അനുവദിക്കാത്ത വിധം നെഗറ്റീവ് വൈറസ്‌ ബാധിച്ചുപോയെങ്കില്‍ ദയവുചെയ്ത് നെഗറ്റീവ് മറ്റുള്ളവരിലേക്ക് പകരാതിരിക്കൂ...... ഒരു പരിധിക്കപ്പുറം നമ്മളെ നെഗറ്റീവ് ബാധിച്ചാല്‍ നമ്മള്‍ ചെയ്യന്ന പ്രവര്‍ത്തിയിലുള്ള ക്രൂരത പോലും നമുക്ക് മനസിലാകാത്തവിധം നമ്മളെ താഴ്ത്തിക്കളയും. അതുകൊണ്ട് ചിന്തിക്കുക പോസിറ്റീവ് ആയി, പോസിടിവിനെ പിന്‍താങ്ങാന്‍  ശീലമാക്കുക. പോസിടിവായി ചിന്തിക്കാനും പറയാനും ശീലിക്കുക,   അത് നിങ്ങളെ പോസിറ്റീവ് ആക്കും, നമ്മളെ ഓരോരുത്തരെയും പോസിറ്റീവ് ആക്കാന്‍ നമുക്ക് മാത്രമേ കഴിയൂ, എന്നാല്‍ നമ്മളെ നെഗറ്റീവ് ആക്കാന്‍ നമ്മുടെ ഉള്ളിലുള്ള പോസിടിവ് എനര്‍ജിയുടെ യുടെ കുറവനുസരിച്ച് ആര്‍ക്കും കഴിയും, എന്തിനേറെ പറയുന്നു നമ്മുടെ പത്രങ്ങള്‍ക്കുപോലും, ഈ ഫേസ് ബുക്കിനുപോലും കഴിയും.   അതിനെ മറികടക്കണമെങ്കില്‍ നമ്മളില്‍ നല്ല അളവില്‍ തന്നെ പോസിറ്റീവ് എനര്‍ജി നാം സ്വീകരിച്ചിരിക്കണം.

                           ഇതു പോലെ തന്നയാണ് നമ്മുടെ  സ്റ്റാറ്റസ് അപ്ഡേറ്റ്കളും, comment കളും comment നുള്ള മറുപടികളും എന്നറിയുക.  നിങ്ങളുടെ  പേജില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാം,  ആരും വിശദീകരണം ആവശ്യപ്പെടില്ല, ചോദിച്ചാലും നിങ്ങള്‍ക്ക് അതിഷ്ടമല്ലതാനും, പക്ഷേ നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക, ''അത് ശരിയാണോ?’’, ‘’ഞാന്‍ അങ്ങിനെ ചെയ്യാന്‍ പാടുള്ളതാണോ?’’ എന്ന്. ഒരു പ്രായം കഴിഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമല്ല അവരെ പഠിപ്പിക്കുന്നത്, അതിനാല്‍ അവനവനായിട്ടു തന്നെ പഠിക്കാന്‍ താത്പര്യപ്പെടുക.  ചെറിയ ചെറിയ പോസിറ്റീവ് ചിന്തകള്‍ വളര്‍ത്തികൊണ്ടുവരിക.  നമ്മളെ നമ്മള്‍ തന്നെ നിരീക്ഷിക്കുക.  പോസിറ്റീവാകും.   മനസമാധനതിന്റെ  അളവ് കൂടും, അതാണല്ലോ വേണ്ടതും.  നമ്മുടെ നെഗറ്റീവ് ചിന്താഗതിയും തലക്കനവു (ego )മാണ് നമ്മുടെ മനസമാധാനം കെടുത്തുന്നത് എന്ന് മനസിലാക്കുക.    ഇനിയുള്ള ദിവസങ്ങള്‍ നന്നായി കാണാന്‍ കഴിയട്ടെ.

      നിങ്ങള്‍ അറിയാതെയാണ് ഇതുവരെ ചെയ്തതെങ്കില്‍ ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കൂ ..

                     ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു ഇന്ന് ജോലികള്‍ക്ക് അപേക്ഷയോടൊപ്പം പല കമ്പനികളും സോഷ്യല്‍നെറ്റ്വര്‍ക്ക്‌ അഡ്രസ്‌ കൂടി ചോദിക്കുന്നു.   അതായത് നിങ്ങള്‍ നിങ്ങളുടെ ടൈം ലൈനില്‍ നടത്തിയ പ്രവര്‍ത്തനത്തിലൂടെ നിങ്ങളെ അവര്‍ക്ക് മനസിലാക്കാന്‍ കഴിയും എന്ന്. അതിനാല്‍ നിങ്ങളുടെ മനസാണ് ടൈം ലൈന്‍ എന്ന് കരുതുക,  മുഖമാണ് പ്രൊഫൈല്‍ പിക്ചര്‍,  നിങ്ങളെക്കുറിച്ച് സംസരിക്കുന്നതാവണം  കവര്‍ പിക്ചര്‍.
                       ഒരപേക്ഷ കൂടിയുണ്ട് '' മാനവ സേവ മാധവ സേവയില്‍ '' നിങ്ങളില്‍ പലരും ഈ തരത്തില്‍ ചെയ്ത അവരവരുടെ സംഭാവനയായ മുഴുവന്‍ like കളും ഒന്നു മാറ്റികിട്ടിയെങ്കില്‍ നന്നായിരുന്നു എന്നും അറിയിക്കുന്നു.

                      എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാന്‍ ബോധ്യപ്പെടുത്തി. ഇനി നിങ്ങളുടെ ബുദ്ധിയിലും  യുക്തിയിലും  ചിന്തിക്കുക,    ലൈക്‌ ചെയ്യാനും ഷെയര്‍ ചെയ്യാനും പോകുമ്പോള്‍  നല്ലത് ചെയ്തു നന്മയിലേക്ക് പോകാം....

                     എല്ലാവര്‍ക്കും പറഞ്ഞുവന്ന ആശയങ്ങള്‍ മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു. അനുദിനം നിങ്ങള്‍ നല്‍കുന്ന സഹകരങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞുകൊണ്ട് സസ്നേഹം ഈ സഹോദരന്‍.

മാനവ സേവ മാധവ സേവ കൂട്ടായ്മയുടെ ലിങ്ക് ഇവിടുണ്ട്.

Saturday, 6 December 2014

ഈ കുത്തിക്കുറിപ്പുകളെ കുറിച്ച് ചെറിയ ഒരു പരിചയപ്പെടുത്തല്‍ ....

സ്നേഹം നിറഞ്ഞ ബന്ധുവിന് ഹൃദയം നിറഞ്ഞ നമസ്കാരം ,

ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.

              ഇവിടെ ഞാന്‍ എന്‍റെ അനുഭവത്തിലും പരിചയത്തിലുമുള്ള ചില കാഴ്ചപാടുകളും അഭിപ്രായങ്ങളുമാണ് എഴുതുന്നത്. ചിലത് നിങ്ങളെ നല്ലതിലേക്കു നയിക്കാന്‍ നിങ്ങളെ കൊണ്ട് തന്നെ ചിന്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചിലത് നടന്നുകൊണ്ടിരിക്കുന്നതോ കഴിഞ്ഞു പോയതോ ആയ കാര്യങ്ങളിലുള്ള കമന്റ്സ് ആണ്. വായിക്കുവാനും മനസിലാക്കുവാനും ജീവിതത്തെ നല്ല രീതിയില്‍ കാണാനുമുള്ള കഴിവുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
           സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്തകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി , അത്രമാത്രം.

          നമുക്കു ഈ ഭൂമിയില്‍ ജീവിക്കാന്‍ കിട്ടിയ സുവര്‍ണ അവസരം, നമുക്കതിനെ ദുഃഖ ത്തിന്‍റെ പാതയില്‍ കരഞ്ഞു തീര്‍ക്കാം, സന്തോഷത്തിന്‍റെ പാതയില്‍ ആനന്ദകരമാക്കി തീര്‍ക്കാം. ഇവിടെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കോരോരുതര്‍ക്കുമാണന്നറിയുക. അതുകൊണ്ട് നമ്മള്‍ തന്നെ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കെണ്ടതാണ്.
          നമ്മുടെ ചുറ്റുപാടുകള്‍ക്കും സമൂഹത്തിനും തകര്‍ക്കുവാനുള്ളതാകരുത് നമ്മുടെ മനസമാധാനം. മനസു വിഷമിപ്പിച്ചു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും നമുക്ക് വലിയ നഷ്ടങ്ങള്‍ മാത്രമാണ്, അത് മുന്നോട്ടുള്ള യാത്രയ്ക്ക് തടസവുമാണ്.

                അവനവനെ അടുത്തറിയുകയും, നന്മയെ പുറത്തു കൊണ്ടുവരികയും, നമുക്കുള്ളതില്‍ പൂര്‍ണമായി സന്തോഷം കണ്ടെത്തുകയും, നമ്മുടെ കുറവുകള്‍ മനസിലാക്കി പരിഹരിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായി തീരും സമാധാനപരമായി തീരും. ക്ഷമ അത്യാവശ്യമായ ഘടകവുമാണ്. ഇതിനായി മത, ജ്യാതി, വര്‍ഗ്ഗ , രാഷ്ട്രീയ ഭേദമെന്ന്യേ കഴിയുന്ന സഹായം വാക്കുകളില്‍ കൂടി പറഞ്ഞു കൊടുക്കുക, കൂടുതല്‍ പഠിക്കുക, സുഖത്തിലും ദുഃഖത്തിലും മനസിനെ ഒരേ നിലയില്‍ തന്നെ കൊണ്ടുപോവുക, എന്നുള്ളതാണ് എന്‍റെ ലക്‌ഷ്യം.

                     പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രശ്നവും ഇവിടെ ഇല്ല എന്നു വിശ്വസിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ നിയതികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വിശ്വസിക്കുന്നു. കര്‍മ ഫലമാണ്‌ മനുഷ്യ ജീവിതം , നാളത്തെ ജീവിതം സന്തോഷകരമാക്കാന്‍ വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ഇന്നുമുതല്‍ നമ്മുടെ ചിന്താധാരകളേയും, വാക്കുകളെയും, പ്രവര്‍ത്തികളെകളെയും നല്ല വഴിക്ക് നയിക്കാം, അപ്പോൾ നമ്മുടെ പെരുമാറ്റവും നന്മ നിറഞ്ഞതാകും. നമ്മളും നന്മ നിറഞ്ഞവരാകും. കൂടാതെ മറ്റുള്ളവരിലെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാവര്ക്കും നന്മ വരണമെന്നാഗ്രഹിക്കുക നാമും നന്മയിലേക്ക് പോകും , മനസു വിശാലമാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതാകും, ഇങ്ങനെ ചിന്തിച്ചു ശിഷ്ട കാലം സന്തോഷകരമാക്കുക.
                     ഒരു പ്രധാന കാര്യം കൂടി അറിയിക്കാനുള്ളത്, ഇവിടെ എഴുതുന്ന വിഷയങ്ങള്‍ ഞാന്‍ കണ്ടെത്തിയത് മാത്രമല്ല, നമ്മള്‍ ശ്രദ്ടിക്കപ്പെടാതെ പോയ, അല്ലങ്കില്‍ അറിഞ്ഞിട്ടും, ''കണ്ടില്ല '' ''കേട്ടില്ല'' എന്ന് നടിച്ച കാര്യങ്ങളാകാം. പല ബുക്കുകളില്‍ വയിച്ചതാകാം, പല ഭാഷകളിലുള്ള പ്രഭാഷങ്ങളില്‍ നിന്നും കേട്ടപ്പോള്‍ എന്നെ സ്വധീനിച്ചതാകാം, അനുഭവങ്ങളാകാം, കൌണ്‍സിലിന്റെ ഭാഗമായി മറ്റുള്ളവരുടെ അനുഭവങ്ങൾ എന്നോട് പങ്കുവച്ചപ്പോൾ കിട്ടിയതാകാം, പക്ഷേ അത്തരം വിഷയങ്ങളില്‍ കൂടി അത്രമാത്രം ഞാന്‍ കടന്നു പോയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.   അതുകൊണ്ട് ഇതിന്റെയൊന്നും സൃഷ്ടി കർത്താവെന്ന് അവകാശപ്പെടാൻ ഞാൻ യോഗ്യനല്ല. പകരം എനിക്ക് പിന്നീടു എപ്പോഴെങ്കിലും നോക്കിവായിക്കാനും, അത് കൂടാതെ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്ന ബന്ധുജനങ്ങൾക്കു വേണ്ടിയും സദയം സമർപ്പിക്കുന്നു.  ഈ പ്രപഞ്ച സൃഷ്ടാവിന്റെ കയ്യിലെ വെറുമൊരു ആയുധമായി ഞാൻ വർത്തിക്കുന്നു. അത്രമാത്രം.

                     അതുകൊണ്ട് നിങ്ങൾ വായിച്ചു മനസിലാക്കിയ സംഗതി നന്മയിലേക്ക് നയിക്കുന്നതാണെങ്കിൽ അത് നന്നായി നിങ്ങളുടെ ചിന്തയിലും പ്രവർത്തിയിലും ആക്കി തീർക്കുക എന്നുള്ളത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

അങ്ങിനെ നന്മ നിറഞ്ഞ വ്യക്തിയാവുക. 
വ്യക്തികൾ നന്നാകുമ്പോൾ കുടുംബവും
കുടുംബങ്ങൾ നന്നാകുമ്പോൾ സമൂഹവും
സമൂഹങ്ങൾ നന്നാകുമ്പോൾ രാജ്യവും നന്നാകും .

                  ഒരിക്കലും നശിക്കാത്തത് എന്നർത്ഥത്തിൽ നമ്മുടെ പൂർവികർ പേരിട്ട ''സനാതന ധർമ്മത്തെ'' ഭാരതത്തിന്റെ മക്കളായ നമുക്ക് മുറുകെപ്പിടിക്കാം, നെഞ്ചിലേറ്റാം, ലോകത്തിനു മുഴുവൻ വെളിച്ചം വീശാം. ഇതിനു കക്ഷി രാഷ്ട്രീയത്തെയും ജ്യാതി, മത ,വർഗ ചിന്തകളെയും കൂട്ടുപിടിക്കാതെ സ്വതന്ത്രമായി ചിന്തിക്കുക.

            ഇവിടെ പറയുന്ന കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നല്‍കുക. ആരു പറയുന്നു എന്നത് കണക്കിലെടുക്കാതിരിക്കുക. നന്നായി മനസിലാക്കുക.
നന്മ നിറഞ്ഞ ഒരു ജീവിതം നേരുന്നു, ദയവായി ഒന്നു കൂടി വായിക്കുക, നന്ദി,നമസ്കാരം .

ഒരു ചെറിയ പരിചയപ്പെടുത്തല്‍ !!!

                ഞാനാരെന്നന്വേഷിച്ചു ഇവിടെ വരെ വന്ന എന്‍റെ പ്രിയ സുഹൃത്തും ബന്ധുവുമായ അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.
         ഇവിടെ വരെ അന്ന്വേഷണം വ്യാപിപ്പിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.
         ഹരി യെന്നാണ് പേര്.

                   സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ജീവിതത്തെ നയിച്ചു കൊണ്ടു പോവുകയും, ജീവിതം ആനന്തകരമാക്കേണ്ട ഉത്തരവാദിത്വം അവനവനുള്ളതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന, ഇന്നും എന്നും ജീവിതത്തെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി , അത്രമാത്രം.
          
                         നമുക്കു ഈ ഭൂമിയില്‍ ജീവിക്കാന്‍ കിട്ടിയ സുവര്‍ണ അവസരം, നമുക്കതിനെ ദുഃഖ ത്തിന്‍റെ പാതയില്‍ കരഞ്ഞു തീര്‍ക്കാം, സന്തോഷത്തിന്‍റെ പാതയില്‍ ആനന്ദകരമാക്കി തീര്‍ക്കാം. ഇവിടെ തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കോരോരുതര്‍ക്കുമാണന്നറിയുക. അതുകൊണ്ട് നമ്മള്‍ തന്നെ നമ്മുടെ ജീവിതത്തെ സന്തോഷകരമാക്കെണ്ടതാണ്. നമ്മുടെ ചുറ്റുപാടുകള്‍ക്കും സമൂഹത്തിനും തകര്‍ക്കുവാനുള്ളതാകരുത് നമ്മുടെ മനസമാധാനം. മനസു വിഷമിപ്പിച്ചു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും നമുക്ക് വലിയ നഷ്ടങ്ങള്‍ മാത്രമാണ്, അത് മുന്നോട്ടുള്ള യാത്രയ്ക്ക് തടസവുമാണ്.

                        അവനവനെ അടുത്തറിയുകയും, നന്മയെ പുറത്തു കൊണ്ടുവരികയും, നമുക്കുള്ളതില്‍ പൂര്‍ണമായി സന്തോഷം കണ്ടെത്തുകയും, നമ്മുടെ കുറവുകള്‍ മനസിലാക്കി പരിഹരിക്കുകയും ചെയ്യുമ്പോള്‍ ജീവിതം സന്തോഷകരമായി തീരും സമാധാനപരമായി തീരും. ക്ഷമ അത്യാവശ്യമായ ഘടകവുമാണ്.

                 ഇതിനായി മത, ജ്യാതി, വര്‍ഗ്ഗ , രാഷ്ട്രീയ ഭേദമെന്ന്യേ കഴിയുന്ന സഹായം വാക്കുകളില്‍ കൂടി പറഞ്ഞു കൊടുക്കുക, കൂടുതല്‍ പഠിക്കുക, സുഖത്തിലും ദുഃഖത്തിലും മനസിനെ ഒരേ നിലയില്‍ തന്നെ കൊണ്ടുപോവുക, എന്നുള്ളതാണ് എന്‍റെ ലക്‌ഷ്യം.

        പരിഹരിക്കപ്പെടാനാകാത്ത ഒരു പ്രശ്നവും ഇവിടെ ഇല്ല  എന്നു വിശ്വസിക്കുന്നതിനോടൊപ്പം പ്രകൃതിയുടെ നിയതികള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വിശ്വസിക്കുന്നു. കര്‍മ ഫലമാണ്‌ മനുഷ്യ ജീവിതം , നാളത്തെ ജീവിതം സന്തോഷകരമാക്കാന്‍ വേണ്ടി നമുക്ക് ഓരോരുത്തര്‍ക്കും ഇന്നുമുതല്‍ നമ്മുടെ ചിന്താധാരകളേയും ദൃഷ്ടികളെയും പ്രവര്‍ത്തികളെകളെയും നല്ല വഴിക്ക് ഉയര്‍ച്ചയിലേക്ക് നയിക്കാം. മറ്റുള്ളവരിലെ നന്മയെ കണ്ടെത്താന്‍ ശ്രമിക്കുക. എല്ലാവര്ക്കും നന്മ വരണമെന്നാഗ്രഹിക്കുക, നാമും നന്മയിലേക്ക് പോകും , മനസു വിശാലമാകുമ്പോള്‍ നമ്മുടെ പ്രശ്നങ്ങള്‍ ചെറുതാകും, ഇങ്ങനെ ചിന്തിച്ചു ശിഷ്ട കാലം സന്തോഷകരമാക്കുക. നന്മ നിറഞ്ഞ ഒരു ജീവിതം നേരുന്നു, ദയവായി ഒന്നു കൂടി വായിക്കുക, നന്ദി നമസ്കാരം.

5. നിസഹായതയുടെ വാര്‍ദ്ധക്യം

പ്രിയ ബന്ധുജനങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നമസ്കാരം.

                 കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലണ്ടനിലെ ഒരു വൃദ്ധ കേന്ദ്രം സന്ദര്‍ശിക്കുവാനുള്ള അവസരം കിട്ടുകയുണ്ടായി. പല ദിവസങ്ങള്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍ കുറച്ചു കാര്യങ്ങള്‍ ചിന്തിക്കാനുള്ള പ്രേരണയായി അത് മാറുകയുണ്ടായി. അവിടെ കണ്ട കഴ്ച്ചകളോടൊപ്പം കുറച്ചു കാര്യങ്ങള്‍ കൂടി പങ്കുവയ്ക്കാം എന്ന് കരുതി.

                                 ദൈനദിനം കാര്യങ്ങള്‍ക്കു പരസഹായം വേണ്ടിവരുന്ന അന്‍പതോളം ആളുകള്‍ക്ക് കഴിയാന്‍ പറ്റിയ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ് ആ സ്ഥാപനം.

                  വളരെ നല്ല താത്പര്യതോട് കൂടി ജോലിചെയ്യുന്ന ശുശ്രുഷകരും മറ്റു ജീവനക്കാരും എല്ലാം ശരിക്കും അവിടുത്തെ അന്തേവാസികളുടെ കഷ്ടതകളില്‍ നിന്നും ജീവിതത്തെ നന്നായി മനസ്സിലാക്കിയ മാതിരിയുള്ള അനുഭവമാണ്‌ നമുക്കവിടെ കാണാന്‍ കഴിയുന്നത്. 

                      വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഉള്ള അവരുടെ പരിചരണവും അവര്‍ ശരിക്കും ആസ്വദിച്ചു ജോലി ചെയ്യുന്ന ഒരന്തരീക്ഷവുമാണ് അവിടെ കണ്ടത്. പലപ്പോഴും പാട്ടുപാടിയും നൃത്തം ചെയ്തും ഒക്കെയാണ് അവര്‍ക്ക് ആഹാരം കൊടുക്കുന്നു. 


                അന്തേവാസികളില്‍ ഏറെയും വെള്ളക്കാരായ സ്ത്രീകളും കൂടുതലും എഴുപതിയഞ്ചിനു മുകളില്‍ പ്രായമുള്ളവരാണെന്നു തോന്നി. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം അവരെ അതിവിശാലമായ ഹോളിലേക്ക്‌ കൊണ്ടുപോയി ടി വി പരിപാടികള്‍ കാണാനും പലതരം ചെറിയ ചെറിയ ഇരുന്നുകൊണ്ട് കളിക്കാവുന്ന കളികളില്‍ ഏര്‍പ്പെടാനുമൊക്കെ അവർ സഹായിക്കുന്നു.   നല്ല വെയിലുള്ള അവസരങ്ങളില്‍ പൂന്തോട്ടത്തിലേക്കുപോകാനും , മറ്റുള്ളവരുമായി സംസാരിക്കാനുമൊക്കെ അവർ നിറഞ്ഞ മനസ്സോടെ അവരെ സഹായിക്കുന്നു.

         എന്തായാലും സ്വന്തം കാലുകളില്‍ നില്ക്കാന്‍ കാലുകളുടെ സ്വാധീന കുറവും സഹകരണ കുറവും കാരണം അവരെ കിടക്കയില്‍ നിന്നും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വീല്‍ ചെയറിലേക്ക്‌ മാറ്റുവാനും അവിടെ നിന്നും കസേരകളിലേക്ക്‌ മാറ്റുന്നതിനും ഉപയോഗിക്കുന്ന ക്രയിന്‍ മാതിരിയുള്ള ഉപകരണത്തിന്‍റെ പേരാണ് ''ഹോയിസ്റ്റ് '' ( search on google ''Hoist'' ). നെഞ്ചിന്‍റെ ഭാഗത്തുകൂടി വലയം ചെയ്യപ്പെട്ട ഏതാണ്ടു ഒരടിയോളം വീതിയുള്ള ഒരു ബെല്‍റ്റ്‌, അതില്‍ നിന്നും ഇരു വശങ്ങളിലുമായി രണ്ടു ബെല്ടുകള്‍ ഹോയിസ്ടിന്റെ രണ്ടു കൈകളിലേക്ക് ഘടിപ്പിക്കും ,അതോടൊപ്പം ഹോയിസിന്റെ കൈകളില്‍ രണ്ടു കൈകളാലും പിടിക്കുകയുമാകാം. കാലുകള്‍ ഹോയിസ്ടില്‍ ഉറപ്പിച്ച ശേഷം പതിയെ ഉയര്‍ത്തും ശേഷം ഹോയിസ്റ്റ് നീക്കി അടുത്ത സീറ്റിലേക്ക് കൊണ്ടുപോയി പതിയെ താഴ്ത്തിയിറക്കും, കാലുകള്‍ ഉറപ്പിക്കുന്നതിലും കൈകളില്‍ ബലം പ്രയോഗിക്കനുമുള്ള കഴിവിനെ അനുസരിച്ചിരിക്കും നെഞ്ചില്‍ മുറുകുന്ന ബെല്‍റ്റിന്റെ അസ്വസ്ഥത. ശരിക്കും വലിയ ശരീര പ്രകൃതക്കാരില്‍ അത് വേദന ഉണ്ടാക്കുന്നതായിട്ടു തോന്നി. തിരിച്ചു രാത്രിയിലും കുട്ടികളെ കിടക്കയിലേക്ക് കൊണ്ടുപോയി കിടത്തുന്ന അനുഭവമാണ്‌ ഓരോരുതരെയയിട്ടു ഇതേ പ്രക്രിയയിലൂടെ വീല്‍ ചെയറിലേക്ക്‌ മാറ്റുമ്പോഴും ഉണ്ടാവുക.

                    ഒരു പക്ഷെ നല്ല വരുമാനമുള്ള ഉദ്യോഗത്തില്‍ ഇരുന്നവരും നല്ലരീതിയില്‍ ജീവിച്ചിരുന്നവരും ആയിരിക്കും എല്ലാവരും, പക്ഷെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് മറ്റൊരാളുടെ സൗകര്യം ഉണ്ടെങ്കിലും, അവര്‍ സഹായിച്ചാലും സ്വന്തം കാലുകളില്‍ പോകാന്‍ കഴിയാത്ത അവസ്ഥ ശരിക്കും ചിന്തകള്‍ക്ക് അതീതം തന്നെയാണ്. പഞ്ചാബുകാരനായ വളരെ പ്രായമുള്ള ഒരു മനുഷ്യന്‍ ജ്യൂസ്‌ കുടിക്കാനായി ആ പ്രത്യേക തരത്തിലുള്ള കപ്പ്‌ ചുണ്ടുകളിലേക്ക്‌ കൊണ്ടുപോകുന്ന കാഴ്ച കുറച്ചു നേരം നോക്കി നില്‍ക്കെണ്ടതായിരുന്നു . സാധാരണയായി നമ്മള്‍ കൈയ്യുടെ ഉള്‍വശം കൊണ്ട് സാധനങ്ങള്‍ എടുക്കുമ്പോള്‍ അദ്ദേഹം തന്‍റെ രണ്ടു കൈകളുടെയും പുറം ഭാഗം ഉപയോഗിച്ച് മേശപ്പുറത്തു വച്ച് കപ്പിനെ ബന്ധിച്ച ശേഷം മുന്നോട്ടാഞ്ഞു പതിയെ ചുണ്ടുകള്‍ അതിലേക്കു കൊണ്ടുവന്നു, കപ്പിന്റെ നോസില്‍ ഭാഗത്തെ പല്ലുകളില്‍ കൂടി ഭദ്രമാക്കി , കൈകളില്‍ താങ്ങി നിര്‍ത്തി , അതുമായി വീണ്ടും പിന്നോട്ട് ആഞ്ഞുപോയി കുടിക്കാന്‍ തുടങ്ങി. വളരെയധികം സമയമെടുത്തു ഇത്രയും ചെയ്യാന്‍ പക്ഷെ കഴിയുന്നിടത്തോളം സ്വയം പര്യാപ്തമാകാന്‍ ക്ഷമയോടെ കാത്തുനില്‍ക്കയാണ് മറ്റുള്ളവര്‍.

                  ഒരാള്‍ കൈ കൊട്ടി പാടിക്കൊണ്ടിരിക്കുന്നു , ഒരാള്‍ ഒരു ചെയറില്‍ നിന്നും വളരെ പണിപ്പെട്ട് അടുത്ത ചെയറിലേക്ക്‌ മാറാന്‍ ശ്രമിക്കുന്നു. ചിലര്‍ എന്തൊക്കയോ പറഞ്ഞുകൊണ്ടിരിക്കുന്നു.

അതില്‍ ഒരമ്മൂമ്മയോടു അവിടുത്തെ കെയറര്‍ ചോക്ലേറ്റ് വേണമോന്നു ചോദിച്ചപ്പോള്‍ കൊച്ചുകുട്ടികളെ പ്പോലെ ഇടത്തേക്കും വലത്തേയ്ക്കും ''വേണ്ട'' എന്നര്‍ത്ഥത്തില്‍ തലതിരിച്ചു  വിടുന്നതിലെ നിഷ്കളങ്കത ശ്രദ്ദേയമായിരുന്നു.

ഇടത്തേക്കും വലത്തേക്കും തല തിരിച്ചാൽ  ''വേണ്ട ''  എന്നർത്ഥം. തല മുകളിലേക്കും താഴേക്കും ചലിപ്പിച്ചാൽ  ''വേണം'' എന്നർത്ഥം. ഇവിടെ വെള്ളക്കാർക്ക് വലിയ തമാശയാണ്, നമ്മുടെ ഇന്ത്യൻ തലയാട്ടം.. 
വെടീ വച്ചിട്ടു  ''ഠോ'' എന്നു പറയും പോലെ തല ആട്ടിയിട്ട് പറയുകകൂടി വേണം നമ്മൾ,   അല്ലങ്കിൽ കാണുന്ന ആൾക്ക് മനസിലാകില്ല എന്താണ്  കവി  ഉദ്ദേശിച്ചത് എന്നു... 

                    ശരീരത്തില്‍ നന്നായി രക്തയോട്ടമുള്ളപ്പോള്‍ നാം ചെയ്തു കൂട്ടുന്ന ഓരോ പ്രവര്‍ത്തിയും , ആരെയും എന്തും പറയാം എന്നുള്ള തോന്നലും , ഞാന്‍ എന്നും എന്റെതെന്നുള്ള  ഭാവവും എനിക്കെന്തും ആകുമെന്നും, ആകാമെന്നുമുള്ള വിചാരവുമൊക്കെ അടങ്ങി , സ്വന്തം കൈ ഒന്നെടുത്തു മാറ്റി വയ്ക്കാന്‍ , ഒന്ന് തിരിഞ്ഞു കിടക്കാന്‍ , മുതുക് ഒന്നുചോറിയാന്‍ കൈ അവിടെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് നാമെത്തിപ്പെടുമെന്നുള്ള ചിന്താവബോധം ഉണ്ടാകുമെങ്കില്‍ ഒരു പക്ഷെ നമുക്ക് നമ്മുടെ ജീവിതത്തെ സമാധാനമായി നോക്കിക്കാണാനും സന്തോഷമായി കൊണ്ടുപോകാനും കഴിയുമെന്ന് തോനുന്നു.


''തിലകം ചാര്‍ത്തി ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ പുണ്ണ്യ ശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയതൊരു തലയോടായി''

                       ഈ വരികളായിരുന്നു ഓര്‍മ്മവന്നത്. ആയകാലത്ത് പരമാവധി ഒരുക്കി സൗന്ദര്യ വാര്‍ധക വസ്തുക്കളാല്‍ മൂടി അഴകാര്‍ന്നു നടന്നവരാണ്. ഒരുപക്ഷെ നിസ്സഹായതകളുടെ ആകെ തുകയായിരിക്കണം വാര്‍ദ്ധക്യം, ചെയ്യുന്നതും പറയുന്നതും കാണുന്നതും കേള്‍ക്കുന്നതും എല്ലാം കുറ്റമായി മാത്രം മാറുന്ന അവസ്ഥ. മനസ് ചലിക്കുന്ന വേഗതയില്‍ കയ്യും കാലും ചലിക്കാതിരിക്കയും , മനസിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാത്ത ശരീരത്തിന്റെ അവസ്ഥ. എന്ത് പറയണമെന്നും എപ്പോള്‍ പറയണമെന്നും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ. അവിടെ നമ്മള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയണമെങ്കില്‍ നല്ല പ്രായത്തില്‍ മനസിനെ നല്ലവഴിയ്ക്ക് പോസിറ്റീവ് ആയി ചിന്തിച്ചാല്‍ വയസ്സാകുമ്പോൾ   മറ്റുള്ളവരുടെ ശാസനകള്‍ കേള്‍ക്കേണ്ടി വരില്ല.  

        കാരണം വന്നും പോയും നില്‍ക്കുന്ന ഓര്‍മ്മകളില്‍ കൂടുതലും പ്രവര്‍ത്തിക്കുക നമ്മുടെ ഉപബോധ മനസ് തന്നെയായിരിക്കണം. അപ്പോള്‍ നല്ല ചിന്തകളില്‍ കൂടി കടന്നു പോയ ജീവിതവും മനസും ശരീരവുമാകുംപോള്‍ അന്നുള്ള ചിന്തകളും നല്ലത് തന്നെയാകും , കഷ്ടപ്പാടുകളെയും വിഷമാവസ്ഥയെയും ഉള്‍ക്കൊണ്ടുകൊണ്ട് കാലം കഴിക്കാന്‍ കഴിയുമ്പോള്‍ അന്നും നമ്മള്‍ സന്തോഷമുള്ളവര്‍ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ആഗമനോദ്ദേശ്യം പൂര്‍ത്തിയായി പോകാന്‍ സമയമാകുമ്പോള്‍ പൂന്താനം നമ്പൂതിരി പറയുന്നപോലെ

''വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്
കൊതിച്ചീടുന്ന ബ്രഹ്മത്തെ കണ്ടിട്ട്
കുതിച്ചീടുന്നു ജീവനുമപ്പോഴേ''

                    ഇപ്പോള്‍ നന്നായി ചിന്തിയ്ക്കണം നല്ലകാര്യങ്ങള്‍ അടുത്ത തലമുറയ്ക്കു പകരാനായി അവരവരെ കൊണ്ട് കഴിയുന്നതുപോലെ ചെയ്യണം. രണ്ടു തലമുറ മുന്‍പുവരെ ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിതചര്യയുടെ ഭാഗമായി മറ്റുള്ളവര്‍ പഠിപ്പിക്കാതെ തന്നെ അടുത്ത തലമുറ പഠിക്കുമായിരുന്നു. ഇനി അത് നടപ്പുള്ളതല്ല, ശീലമാക്കുകയും ശീലമാക്കിക്കുകയും തന്നെ വേണം. മാറുന്ന സാങ്കേതിക വിദ്യകളിൽ  പലതും  ഇല്ലാതെയാകുന്നതിന്  കാരണം, അന്നത്തെ അറിവിൽ ഓരോ കാര്യവും  ജനങ്ങളിലേക്ക് എത്തിക്കാന് അന്നത്തെ  സമൂഹം  സ്വീകരിച്ച  വഴികളാണ്. പക്ഷേ ഇന്ന് അതിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അത് പ്രാകൃത വഴികളാണ്.  

കഴിഞ്ഞ തലമുറക്കാര്‍ക്ക് ഈ വിഷയത്തിലുള്ള ആത്മവിശ്വാസത്തിന്റെ  നിലവാരതിനനുസരിച് അവര്‍ വിചാരിച്ച നിലയില്‍ സാമ്പത്തികമായി അവരുടെ കുട്ടികള്‍ എത്തിയെങ്കിലുംമാനസികമായും മനുഷ്യത്വപരമായും എത്താന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് ഇന്നുള്ള പത്രവാര്‍ത്തകളില്‍ നിന്നുതന്നെ നമുക്ക് മനസിലാകുന്നത്.
 
വായനക്കാരുടെ ഇഷ്ടത്തിനനുസരിച്ച്,  പത്രധര്‍മ്മത്തെ മനപൂര്‍വ്വം അവഗണിച്ചുകൊണ്ട് വരിക്കാരെ കൂട്ടാന്‍ മത്സരിച്ചിറങ്ങിയ പത്രങ്ങള്‍ പ്രഭാതങ്ങളില്‍ തന്നെ മുഖ്യ പേജില്‍ കൂടിയും മലയാളിയുടെ ചൂട് ചായയോടൊപ്പം ചൂടു ചോരയും വിളമ്പാന്‍ തുടങ്ങിയപ്പോള്‍ ഒരുദിവസത്തിന്റെ തുടക്കമായ രാവിലെ തന്നെ കടുത്ത നെഗറ്റീവുകളിലേക്ക് നമ്മള്‍ സഞ്ചരിച്ചു തുടങ്ങി. തുടര്‍ന്ന് പത്രങ്ങളിലെ എണ്ണങ്ങള്‍ കൂടിയ മരണത്തിന്റെ കഥപറഞ്ഞു, അതി ക്രൂരമായ പ്രവര്‍ത്തികളെ കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കു വെച്ച് തര്‍ക്കിക്കാനും ജയിക്കാനും വലിയ ആളാകാനും മത്സരിച്ച നമ്മള്‍ മറന്നു പോയി നമ്മുടെ  ലക്ഷ്യവും ബോധവുമൊക്കെ.  

 തലയ്ക്കു വെളിവില്ലാതാകണം ഒന്നുറങ്ങണമെങ്കില്‍,   എന്ന അവസ്ഥയിലെക്കുയര്‍ന്നപ്പോള്‍ ബിവറെജ് കോര്പരെഷനില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ പല മടങ്ങുകള്‍ ആരോഗ്യ മേഖലയ്ക്കും ഇത് മൂലമുണ്ടാകുന്ന ക്രമസമാധനപരിപാലന രംഗത്തും മുടക്കേണ്ടി വന്നിരിക്കുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്. കാലം മാറുന്നതനുസരിച്ച് നമ്മുടെ  നിയമ വ്യവസ്ഥകളിവേണ്ട മാറ്റങ്ങൾ കൊണ്ടുവരാനും നടപ്പാക്കുവാനും നമുക്ക്  കഴിഞ്ഞില്ല.  കുറച്ചു കൈവിട്ടു പോയിയെങ്കിലും ഞാന്‍ പറഞ്ഞു വന്നത് നമ്മള്‍ നെഗറ്റീവുകളിലേക്ക് എങ്ങിനെ ആഴത്തില്‍ നാമറിയാതെ പോകുന്നു , നമുക്ക് എവിടയാണ് സമയകുറവും ചിന്താബോധവും നഷടപ്പെട്ടതെന്നു കാണിക്കുകയായിരുന്നു.

                     കുട്ടികളിലേക്ക് ജീവിതചര്യകളും മനുഷ്യത്വ മനോഭാവവും എത്തിക്കാനുള്ളവഴി ''നമ്മള്‍മാതൃകയാവുക '' എന്നുള്ളതാണ്, കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൊന്നും ജീവിതത്തെ  പറ്റി പഠിപ്പിക്കുന്നില്ല , പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കുക മാര്‍ക്കുവാങ്ങുക. എന്നുള്ളതായി. പഴയകാലത്തെ അധ്യാപകര്‍ വളരെയധികം അനുഭവ പരിചയം ഉള്ളവരായിരുന്നു, അവരുടെ അനുഭവ കഥകള്‍ കുട്ടികളിലേക്ക് പകരാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു .

                     കാലം പോയപ്പോള്‍ എല്ലാ മനുഷ്യനും ഒരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ,   അത്, '' ഞാന്‍ കഷ്ടപ്പെട്ട മാതിരി എന്റെ മക്കള്‍ കഷ്ടപ്പെടാന്‍ പാടില്ല. '' എന്നുള്ളതായിരുന്നു അത് കാരണം രൂപയുടെ മൂല്യവും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ട ആവശ്യകതയും കുറഞ്ഞു വന്നു. മറ്റുള്ളവരുടെ മുന്‍പില്‍ അവനവന്‍റെ നേട്ടങ്ങള്‍ കാണിക്കാനുള്ള മത്സരത്തില്‍ സംസ്കാരവും ഇല്ലാതായി. ഇനിയും നമുക്ക് വേണമെങ്കില്‍ നല്ല വ്യക്തികളെയും അതുവഴി നല്ല കുടുംബ ബന്ധങ്ങളെയും അങ്ങിനെ സമാധാനപരമായ ഗ്രാമങ്ങളും അതുവഴി രാജ്യത്തിന്‍റെ സമാധാനവും നിലനിര്‍ത്താം. അപ്പോള്‍ നമ്മള്‍ ഓരോ വ്യക്തികളു മാണ് രാജ്യത്തിന്‍റെ സമ്പത്ത് എന്ന് മനസിലാക്കുക.
       
                           ഓരോ മനുഷ്യ ജന്മതിന്റെയും ലക്‌ഷ്യം ആത്മ സാക്ഷാത്ക്കാരം നേടുക എന്നുള്ളതാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ നല്ലത് ചിന്തിച്ചും നല്ലത് പ്രവര്‍ത്തിച്ചും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സന്തോഷകരമായി നമ്മുടെ അവസ്ഥ എന്താണോ അതിനെ ഉള്‍ക്കൊണ്ട് പരിമിതികളില്‍നിന്നു കൊണ്ട് ജീവിക്കുകയും കഴിയും വിധം മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതുമാണ് . ഭാരതീയരായ സ്ഥിതിക്ക് നമുക്ക് മിക്കവാറും നമ്മുടെ ജീവിതചര്യകളെ കുറിച്ച് അറിവുള്ളതും , അറിവില്ലാത്തത്‌ അറിയാനുള്ള അവസരമുള്ളതുമാണെങ്കിലും നമ്മളെ സംബന്ധിച്ച് മലയാളികളായ സ്ഥിതിക്ക് പിന്നെ ഉന്നത കുലജാതരുകൂടിയാണങ്കില്‍ , സംസാരത്തിലും ഭാഷയിലും വേഷത്തിലുമൊക്കെ എന്ത് സംസ്കാരം എന്ന് ചോദിക്കുന്നവരാണ്‌. ഇതില്‍ നിന്നും ഭിന്നമായി നല്ലരീതിയില്‍ ജീവിതചര്യകളെ ആചരിച്ചും കുട്ടികളിലേക്ക് പകര്‍ന്നു നല്‍കി നല്ലരീതിയില്‍ പോകുന്ന കുടുംബങ്ങളുമുണ്ട് . ഇന്ന് അവനവന്‍റെ ഉത്തരവാദിത്വം നിറവേറ്റിയാല്‍ നാളെ വിഷമിക്കേണ്ടി വരില്ല. അത്തരത്തില്‍ ജീവിക്കുന്നവര്‍ക്ക് അതിന്‍റെതായ നന്മകളും ഉള്ളതായി കാണാന്‍ കഴിയുന്നു. ഇങ്ങനെയൊക്കെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും സമയ സമയങ്ങളില്‍ നിറവേറ്റിയാല്‍ നാളെ ഇതുപോലെ ഒരവസ്ഥ വരാനാണ് നമ്മുടെ യോഗമെങ്കിലും അന്ന് നെടുവീര്‍പ്പുകളും പൂമാലയാക്കാം , ഗദ്ഗദങ്ങള്‍ പോലും പ്രാര്‍ത്ഥനകളാക്കാം (ചിത്രം : ബന്ധുക്കള്‍ ശത്രുക്കള്‍) . അതിനുള്ള കഴിവും അതിനെയും നന്നായി കാണാനുള്ള കരുത്തും നമുക്കിന്നു നേടിയെടുക്കാം ഇന്നുള്ള ദൈനംദിന ജീവിതത്തില്‍ നിന്നും.

                 പരിമിതമായ അറിവിലും പരിചയതിലുമു ള്ളകാഴ്ചപ്പാടുകളാണ്, സാമാന്യ ബുദ്ധിക്കു ചിന്തിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് വിശ്വാസം. തെറ്റാണെന്ന് തോനുന്ന കാര്യങ്ങള്‍ സദയം ക്ഷമിക്കാനും മെസ്സേജ് വഴി അറിയിക്കാനും മനസുകാണിക്കണമെന്നു അപേക്ഷിക്കുന്നു.

                       മൂല്യമുള്ളതാണെന്ന് തോനുന്നുവെങ്കില്‍, നിങ്ങള്‍ സ്നേഹിക്കുന്നവരില്‍ കുറച്ചു പേര്‍ക്ക് അവര്‍ക്കറിയവുന്നതും മറന്നുപോയതുമായ കുറച്ചുകാര്യങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവരാനുള്ള അവസരമാണ് ഇതെന്ന് തോനുന്നുവെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റു വായനക്കാര്‍ക്കായി പങ്കുവയ്ക്കാന്‍ കൂടി അപേക്ഷിക്കുന്നു. നന്ദി.

                 നമ്മെ ഒന്നാക്കിയ ഈ ''മുഖ പുസ്തക '' ത്തിനും നന്ദി.


മറ്റു ലേഖനങ്ങള്‍ക്ക്:https://www.facebook.com/groups/entekuthikurippukal/
RE posting with less pictures, more pictures on this link :https://www.facebook.com/groups/entekuthikurippukal/permalink/731504833574380/

3. പ്രൊഫൈല്‍ പിക്ച്ചറും കവര്‍ പിക്ച്ചറും ടൈം ലൈനും പിന്നെ ഞാനും



                 എല്ലാവരും അവരവരെ കൊണ്ട് കഴിയും വിധം നമ്മുടെ കുട്ടികളെ ( ഇപ്പോള്‍ വലിയവരെയും ) പറഞ്ഞു മനസലാക്കിയാല്‍ ഒരു പരിധിവരെ അവരിലുള്ള ചെറിയ ചെറിയ നെഗടിവുകളെ ഒഴിവാക്കാന്‍ കഴിയും , ''പലതുള്ളി പെരു വെള്ളം അല്ലേ'' അതിലെ പോസിടിവിന്റെ ഒരു തുള്ളിയായി മാറുക...

പ്രിയ ബന്ധുവിന് നമസ്കാരം,

                    നമ്മുടെ ദൈനം ദിന ജീവിതത്തിലെ ചലനങ്ങളും ചിന്തകളും നമ്മെ എങ്ങിനെ ബാധിക്കുന്നു എന്നും എങ്ങിനെ ബാധിക്കാം എന്നുമുള്ള വിഷയത്തില്‍ ഒരു നിരീക്ഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞ കുറച്ചു കാര്യങ്ങള്‍ വായനക്കാരുടെ നന്മയെ ലക്ഷ്യമാക്കി അവതരിപ്പിക്കാമെന്ന് കരുതി.

                    ഇപ്പോള്‍ ഫേസ് ബുക്കിന്റെ് കാലമാണല്ലോ? നമ്മുടെ ഭരണഘടനയിലും നിയമങ്ങളിലും കുറച്ചു കൂട്ടിച്ചേര്ക്കലുകളും തിരുത്തലുകളും വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. അതുപോലെ തന്നെ ഈ കാലയളവില്‍ നമ്മുടെ ഇതു സംബന്ധമായ പ്രവര്ത്തനങ്ങളിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി നമുക്ക് നന്മയിലേക്ക് പോകേണ്ടതായുണ്ട്.
ഫേസ്ബുക്കിനെ പലതരത്തിലാണ് ഉപഭോക്താക്കളുപയോഗിക്കുക. ചിലര്‍ തികച്ചും നേരം പോക്കാനുള്ള ഉപാധിയായും ചിലര്‍ മറ്റെല്ലാം മറന്നു കുറച്ചു സമയം ചിലവഴിക്കാനും, ചിലര്ക്ക് എങ്ങിനെയെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തു താന്‍ ആരാണെന്നു കാണിക്കാനും ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ ബന്ധങ്ങള്‍ നിലനിര്ത്താനും താങ്കള്ക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞറിയിക്കാനുമുള്ള മാധ്യമമായും ഉപയോഗിക്കുന്നു. എങ്ങിനെയായാലും എല്ലാതരക്കാരെയും നല്ലരീതിയില്‍ ആകര്ഷി്ക്കുന്നു ഫേസ് ബുക്ക്.

                   ഫേസ് ബുക്കില്‍ പ്രൊഫൈല്‍ എന്ന് പറയുന്നത് അവരവരെകുറിച്ചു മറ്റുള്ളവരെ അറിയിക്കാനുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഇടമാണല്ലോ.. അതില്‍ അവരവരുടെ പടം വയ്ക്കുവാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ ആളുകളും പടം വയ്ക്കുന്നു, സ്ത്രീകള്‍ ഒരു പക്ഷേ സുരക്ഷ ഭയന്ന് മറ്റു പലപടങ്ങളും വയ്ക്കുന്നു. ചിലര്ക്ക് പടം വയ്ക്കാന്‍ താത്പര്യം ഇല്ലാത്തതിനാല്‍ അവര്‍ ആ ഭാഗം വെറുതെ വിടുന്നു. അതൊക്കെ സ്വീകാര്യമായി എടുക്കാവുന്നതാണ്. പക്ഷേ തന്റെ് പടത്തിനു പകരം ജന്മം നല്കിയ സ്വന്തം അച്ഛന്റെയോ അമ്മുടെയോ പടം പോലും വയ്ക്കാതെ അന്തമായ ആരാധനയുടെ പേരില്‍ നടീ നടന്മാരുടെ പടങ്ങള്‍ വയ്ക്കുന്നത് കുറഞ്ഞ അളവിലെങ്കിലും അവരവരുടെ വ്യക്തിത്വത്തെ അവരവര്‍ തന്നെ കുറഞ്ഞു കാണുന്നതുകൊണ്ടല്ലേ?, എന്നൊരു സംശയം. നമ്മുടെ കഴിവുകളിലും നമ്മുടെ ശരീര ഘടനയിലും നമ്മള്‍ അഭിനന്ദിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ഇങ്ങനെയൊരു ഭാഗത്തേക്ക്‌ പോകാനുള്ള അവസരം കാണുന്നു. കഴിവുകളില്‍ സ്വയം അഭിനന്ദിക്കാതെ മറ്റുള്ളവരുടെ അഭിനന്ദനത്തിനു കാത്തു നില്ക്കുമ്പോള്‍ നമ്മളെ നാം സ്വയം താഴ്തുകയാവും ചെയ്യുക. അതിലും മോശമായി പല വന്യജീവികളുടെപടങ്ങളും ( സിംഹം, പുലികള്‍, മിക്കതും കോപാകുലമായവ) കൂടാതെ ഇരുട്ടിലേക്ക് മറഞ്ഞു പോകുന്ന മുഖചിത്രങ്ങളും , രക്തത്തില്‍ കുതിര്ന്നയ പടങ്ങള്‍ വയ്ക്കുന്നവരും പ്രേത ഭൂതങ്ങളുടെ പടങ്ങള്‍ വയ്ക്കുന്നവരും ശരിക്കും നിങ്ങളുടെ പ്രവര്ത്തികള്‍ കൂടി ഒന്നു നിരീക്ഷണ വിധേയമാക്കിയാല്‍ മനസിലാകും നിങ്ങളുടെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ഈ പ്രവര്ത്തികള്‍ക്കു പിന്നിലുള്ള പ്രേരണ എന്താണന്ന്. അടിക്കടി മുഖപടങ്ങള്‍ മാറ്റുന്നവരും ഒരുതരത്തില്‍ ലൈക്‌ ക്കും കമന്റും ഒക്കെത്തന്നെയാണ് പ്രതീക്ഷിക്കുക. ഞാന്‍ മനസിലാക്കിയിടത്തോളം അറിഞ്ഞോ അറിയാതയോ നെഗട്ടീവുകള്‍ ഇഷ്ടപ്പെടുന്ന, നെഗട്ടിവുകളില്‍ വളരെയധികം ആകൃഷ്ടരാണവര്‍. ഈ കണക്കില്‍ നിങ്ങള്‍ മുന്നോട്ടു പോയാല്‍, ഒരു പരിധിക്കപ്പുറം നിങ്ങള്‍ നെഗട്ടിവിന്റെ പിടിയിലായാല്‍ പിന്നെ നിങ്ങളിലേക്ക് വരുന്നത് മുഴുവന്‍ നെഗട്ടിവും ആയിരിക്കും, അന്ന് പെട്ടെന്നൊരു തിരിച്ചുവരവ്‌ അസാധ്യമായിരിക്കും. നിങ്ങള്ക്ക് വിചാരിക്കുന്നതിലധികം ലൈക്ക്കളും comment കളും ഇങ്ങനെയുള്ളതിനു കിട്ടും, ആ ലൈക്ക്കാരുടെ പ്രൊഫൈല്‍ കൂടി ഒന്നു നോക്കിയാലറിയാം അതെങ്ങിനെയെന്ന്. ഇവിടെ നെഗടിവിനെ പിന്താെങ്ങാന്‍ വളരെയധികം ആളുകളുണ്ട്, പക്ഷേ പോസിടിവിനില്ല, അത് കേള്ക്കാ നും ഇഷ്ടവുമല്ല, കാരണം നെഗടിവിന്റെ അളവ് പരിധിക്കപ്പുറം കൂടിപ്പോയി. അതിനാല്‍ ഇന്ന് തന്നെ നല്ല രീതിയില്‍ ചിന്തിക്കുക പോസിറ്റീവ് ആയി ചിന്തിക്കുക. എന്ന് വിചാരിച്ചു പ്രൊഫൈല്‍ പിക്ചര്‍ ഉള്ളവരെല്ലാം പോസിറ്റീവ് ആണ് എന്നുപറയാനും കഴിയില്ല്യ ട്ടോ. പിക്ചര്‍ ഇടാത്തവര്‍ ഏതു തരക്കാരെന്നും അറിയില്ല. ഒരുകാര്യം കൂടി ഓര്മ്മിപ്പിക്കാം ഇവിടെ പോസിറ്റീവ് മാത്രമായി ആരും ഇല്ല, പക്ഷേ എത്രത്തോളം നെഗടിവുകള്‍ നമ്മള്‍ കുറയ്ക്കുന്നുവോ അത്രത്തോളം നമ്മള്‍ പോസിടിവും ആകും നന്മകള്‍ സംഭവിക്കും ജീവിതം സന്തോഷകരമാകും, പക്ഷേ അതിനു പണവും പദവിയും വേണ്ടുവോളം ഉണ്ടാകും എന്നും അര്ത്ഥസമില്ല.

                     ഓരോ ദിവസവും തുടങ്ങുന്ന നമ്മുടെ പ്രഭാതങ്ങള്‍ ഊര്ജ്ജുസ്വലമാക്കണം അതിനു ജ്യാതി, മത, വര്‍ഗ ഭേതമെന്ന്യേ  പ്രാര്‍ത്ഥനകള്‍  നടത്തുക. ഒരു പ്രത്യേക അപേക്ഷ രാവിലെയുള്ള വാര്‍ത്തകള്‍ കേള്‍ക്കലും  പത്രം വായനയും ഫേസ് ബുക്ക് വിശേഷങ്ങള്‍ അറിയലും കഴിയുമെങ്കില്‍ എഴുന്നേട്ടുടന്‍ ചെയ്യുന്നതിന് പകരം കുറച്ചുകൂടി സമയം കഴിഞ്ഞു ചെയ്യുന്നതായിരിക്കും നല്ലത്. കാരണം നമുക്കെല്ലാമറിയാം ഇന്നത്തെ വാര്ത്ത കളിലും മാധ്യമങ്ങളിലും മുഴുവന്‍ നമുക്കായി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍. കുറച്ചു കാലങ്ങള്ക്ക് മുന്പുനവരെ ചൂടു ചായയോടൊപ്പം ചൂടു വാര്ത്ത കളും അതിരാവിലെതന്നെ അകത്താക്കിയിരുന്ന നമ്മളോരോരുതരെയും ഇന്ന് കാത്തിരിക്കുന്നത്, ചുടു ചോര തന്നയാണ്. അതൊക്കെ വായിച്ചു രാവിലെ തന്നെ മനസ്സില്‍ നെഗട്ടിവുകള്‍ കുത്തിനിറച്ചാല്‍ നമ്മള്‍ മാറുക നെഗടിവിന്റെ ആരാധകരായിട്ടാകും. ഇന്ന് നമുക്ക് ചുറ്റുമുള്ളത് വലിയൊരളവില്ത‍ന്നെ നെഗടിവുകളാണ്. നെഗടിവുകള്‍ കൂടുന്നവരിലാണ് അമിതമായ ദേഷ്യവും സഹനശക്തിയുടെ കുറവും, എപ്പോഴും എന്തെങ്കിലും ഒരു വേണ്ടാത്ത വാക്കും പറഞ്ഞുകൊണ്ടിരിക്കുന്നതും. അവരുടെ മനസ് എപ്പോഴും അസ്വസ്ഥമായിക്കൊണ്ടിരിക്കും. അവര്‍ കാണുന്നതെല്ലാം കുറ്റവുമായിരിക്കും. ഇത്തരക്കാരാണ് അവരുടെ മനസമാധാനം നശിപ്പിക്കുന്നതിനു പുറമേ മറ്റുള്ളവരുടെ കൂടി മനസമാധാനം നശിപ്പിക്കുന്നതും. നമുക്കാകെയുള്ള ഒരു സമാധാനം ‘’ എല്ലാവരും അങ്ങിനെയാണല്ലോ, ഞാന്‍ മാത്രമല്ല’’ പിന്നെ എന്താ കുഴപ്പം? എന്നുള്ളതാണ്, പിന്നെയുമുണ്ട് അവര്ക്ക് പറയാന്, ‘’നാടോടുമ്പോള്‍ നടുകെ ഓടാണമത്രേ’’ അതിനോടും ഞാന്‍ യോജിക്കുന്നു. പക്ഷേ ഓടുമ്പോള്‍ നാടും പടയും കാണും, പക്ഷേ കിടക്കുമ്പോള്‍ താനും പായയും( ഇപ്പോള്‍ ബെഡ് ആണേ) മാത്രമേ കാണുകയുള്ളൂ. നടുകേ ഓടി അടികിട്ടി വീണവര്‍ അക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനും പോകുന്നില്ല. അവര്‍ ഓടുന്നത് മാത്രമേ നമ്മള്‍ കാണുന്നുളൂ. അതുകൊണ്ട് ഓരോന്നും ചെയ്യുന്നതിനു മുന്‍പ് ചിന്തിക്കുക. , എല്ലാവരും ചെയ്യുന്നു എങ്കിലും അതൊരു നല്ലകര്യമാണോ? ഞാനും ചെയ്യേണ്ടതുണ്ടോ? എന്ന് സ്വയം ആലോചിക്കുക.
                      അടുത്ത സമയത്ത് വന്ന വളരെ നല്ല ഒരു കാര്യമായിരുന്നു കവര്‍ പിക്ചര്‍, കുടുംബസമേതം നില്ക്കു ന്ന പടങ്ങളോ, നല്ല സീനറികളോ അല്ലങ്കില്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ പ്രദര്ശിുപ്പിക്കാനും പെട്ടെന്ന് ശ്രദ്ദ ആകര്ഷിക്കാനും കഴിയുന്ന പ്രൊഫൈലിലെ ചിത്രഭാഗം, അതിലും വളരെ മോശമായതും രക്തക്കറയുള്ളതുമായ ചിത്രങ്ങള്‍ നിറക്കുന്നവരും കുറവല്ല, നിങ്ങളും ഒന്നു ശ്രദ്ടിച്ചാല്‍ നല്ലതാണു. ഇന്ന് നമ്മുടെ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്ന പ്രായം കുറഞ്ഞ അദ്ധ്യാപകരില്‍ പലരിലും ഇങ്ങനെയൊക്കെ കാണുകയുണ്ടായി. മറ്റുള്ള ആള്ക്കാരില്‍ നിന്നും വ്യത്യസ്തമായി അത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷം ചെയ്യും. അധ്യാപകരോട് സംസാരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് കാരണം ഒരു നല്ല കാര്യം അവര്‍ കേട്ടാല്‍ അവരുടെ ജോലിയോടോപ്പോം തന്നെ അത് പലതായി വിഭജിച്ചു പല കുടുംബങ്ങളിലുംഎത്തും, അത് നമ്മുടെ സമൂഹത്തിനു മുതല്‍ക്കൂട്ടുമാകും .. അപ്പോള്‍ കവര്‍ പിക്ചര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ഒരു കാര്യം ഓര്മവയ്ക്കുക.
                     മാനസികാവസ്ഥകള്‍ മറ്റുള്ളവരെ അറിയിക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നവര്ക്ക ഒരു സഹായകമായി അതും സാധിച്ചു. നെഗറ്റീവ് ആയിട്ടുള്ള സ്റ്റാറ്റസ് updates പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. നമ്മുടെ പ്രശ്നവും വിഷമവുമൊക്കെ നാം മാത്രം അറിഞ്ഞാല്‍ പോരേ? ആദ്യം കേള്ക്കുമ്പോള്‍ അത്ഭുതം പിന്നെ അതില്‍ കാര്യമില്ലല്ലോ. ഒരു പോസിറ്റീവ് എനര്ജിു കൊടുക്കാന്‍ കഴിയില്ലങ്കിലും നെഗറ്റീവ് എനര്ജി പകരാന്‍ അനുവദിക്കാതിരിക്കുക.
നമ്മുടെ ടൈം ലൈനിനെ നമ്മുടെ മനസായി തന്നെ കാണുക അപ്പോള്‍ മനസിലാകും എന്തുചെയ്യാം?, എന്താണ് ചെയ്യേണ്ടാതത് എന്ന്......നമ്മുടെ ടൈം ലൈനിലേക്ക് വരുന്ന പോസ്റ്റുകളും, നമ്മളായിട്ടു ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം തന്നെ ഒരു നെഗറ്റീവ് എനര്ജി ഉള്ളതല്ല എന്ന് ഉറപ്പുവരുത്താനുള്ള കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. തമാശയായിട്ടുള്ള പോസ്റ്റ്‌ ആണങ്കില്‍ പോലും അതിലെ നെഗടിവിന്റെ അളവുകൂടുതലാണങ്കില്‍ അതും ഒഴിവാക്കുന്നതാണ് നല്ലത്. ഒന്നിനും നമ്മുടെ ‘’തലക്കനം’’ അനുവദിക്കാത്തതാണ് നമ്മളെ എന്തിനും പ്രേരിപ്പിക്കുന്നത്. നമ്മെ ഒന്നുയര്ത്തി കാണിക്കണം അതിനായി എന്തു വഴിയും സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നു ഇന്നത്തെ സമൂഹം. മോശമായ പത്രവാര്ത്തികളും, അന്യ നാടുകളില്‍ നടക്കുന്ന നമ്മുടെ സംസ്കാരത്തിന് ചേരാത്ത വാര്ത്തകളും പ്രചരിപ്പിക്കുവാനും ആ നെഗടിവും മറ്റുള്ളവരെ കുറച്ചുകൂടി മോശമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ വാര്ത്തകള്‍ നമ്മള്‍ വഴി മറ്റൊരാളിലേക്ക് എത്താന്‍ നമ്മള്‍ കാരണമാകാതെ ശ്രദ്ദിക്കണം. എന്റെ ഒരു സുഹൃത്ത് ഇങ്ങനെ ചെയ്തിരുന്നു എന്തായാലും ഒരു പ്രാവശ്യം പറഞ്ഞപ്പോള്‍ തന്നെ ആളിന് മനസിലായി അതില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഇവിടെ നൂറുകണക്കിന് ഓണ്‍ലൈന്‍ പത്രങ്ങളുണ്ട് അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍. ഇന്നത്തെ പത്രങ്ങള്‍ ചെയ്യുന്നത് പത്രധര്മിമല്ല എങ്കിലും അവരതു ചെയ്തോട്ടെ, കാരണം നമുക്ക് നമ്മുടെ പ്രവര്ത്തികള്‍ നല്ലതാക്കാം. അതുപോലെ തന്നയാണ് മോശമായ സിനിമ സംഭാഷണങ്ങള്‍ ചിത്രങ്ങളായി വരുന്നത്, അതും നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്പ് ആലോചിക്കുക, ‘’ഇത് ഒരു നല്ല കാര്യമാണോ? ഇത് ഞാന്‍ ചെയ്യണോ?’’ എന്ന് . എല്ലാതിനുമുള്ള എല്ലാവരുടെയും മറുപടി ‘’ just for fun ‘’ എന്നാണ്.

                     അതും വിചിത്രമാണ് തമാശകള്‍ ആണങ്കില്‍ പോലും അതും ചിന്തയില്‍ നിന്നല്ലാതെ വരികയില്ല, എന്നറിയാമല്ലോ. നമ്മുടെ ചിന്തകളാണ് നമ്മുടെ വാക്കുകളായി മാറുന്നത്, വാക്കുകള്‍ പ്രവൃത്തികളായും, പ്രവര്ത്തികള്‍ നമ്മുടെ സ്വഭാവമായും അത് നമ്മുടെ വ്യക്തിത്വമായും മാറുന്നു. അങ്ങിനെയെങ്കില്‍ നമ്മുടെ ചിന്തകളെ നേരായി നയിക്കാനും, മോശമാണന്നു തോന്നിയാല്‍ അതിനെ വാക്കും പ്രവര്ത്തികളുമാകുന്നതിനു മുന്‍പുതന്നെ അറിഞ്ഞില്ലാതാക്കിയാല്‍ കാലക്രമത്തില്‍ നമ്മുടെ ചിന്തകള്‍ നേര്‍വഴിക്കു മാത്രമാകും നീങ്ങുക. മറ്റുള്ളവരില്‍ നിന്നും നമ്മളിലേക്ക് വരുന്ന കാര്യങ്ങളും ഇതുപോലെ തന്നയാണ്, പോസിടിവിനെ സ്വീകരിക്കുക ഉള്ക്കൊുള്ളുക നെഗടിവിനെ ഇല്ലാതാക്കുക, മറ്റൊരാളിലേക്ക് പകരാന്‍ അനുവദിക്കാതിരിക്കുക.

                   ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം ഇന്ന് ജോലിക്കായി ഇന്റര്‍വ്യൂ വിനു പോകുമ്പോള്‍ അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളായ
ഫേസ് ബുക്കിന്റെയും twitter ന്‍റെയും നിങ്ങളുടെ പ്രൊഫൈലുകള്‍ ആവശ്യപ്പെടാറുണ്ട് . അതില്‍ നിന്നും നിങ്ങള്‍ ഏതു തരത്തിലുള്ള വ്യക്തിയാണെന്ന് മനസിലാക്കാനാണ് അവര്‍ ശ്രമിക്കുക. അതിനാല്‍ തികച്ചും പോസിറ്റീവ് ആയി തന്നെയിരിക്കാന്‍ മനസ് വയ്ക്കുക.
                     ഇന്നു പുറത്തിറങ്ങുന്ന സിനിമകളില്‍ വളരെ മോശമായ തരത്തിലുള്ള സംഭാഷണങ്ങളും അശ്ലീല ചുവയുള്ള സംഭാഷണങ്ങളും നമുക്ക് കാണാന്‍ കഴിയും നമുക്കവരെ ഒന്നും ചെയ്യാന്‍ കഴിയില്ല പകരം നമുക്ക് അതെടുക്കാതിരിക്കാം, മറ്റൊരാളിലേക്ക് നമ്മള്‍ വഴി പകര്ന്നു പോകാനുള്ള അവസരം ഒഴിവാക്കാം. നമ്മുടെ ജീവിതത്തെ പോസിറ്റീവ് കൊണ്ട് നിറയ്ക്കാനും നന്മകള്‍ നിലനിര്ത്താനും സന്തോഷകരമാക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് തന്നയാണെന്ന് തിരിച്ചറിയുക,

                     പ്രൊഫൈല്‍ പിക്ചര്‍ ലൈക് ചെയ്യാനും comment ചെയ്യാനും പറയുന്ന കുഞ്ഞനുജന്മാരോടും ഒന്നേ പറയാനുള്ളൂ, ദയവായി അതില്‍ നിന്നും പിന്മാറണം, നിങ്ങളെ വ്യക്തിപരമായി മറ്റുള്ളവര്‍ ഇഷ്ടപ്പെടാന്‍ നിങ്ങളുടെ സംസാരഭാഷയും വിനയവും സംസ്കാരവും നിങ്ങളുടെ പ്രവര്ത്തികളും ആയുധമാക്കൂ. ‘’എങ്ങിനെയും എന്നെ ഉയര്ത്തി കാണിക്കണം’’ എന്ന കടും പിടിത്തം വിടുക, പകരം, ‘’എനിക്ക് നല്ലത് ചെയ്യണമെന്നും എന്റെ ജീവിതത്തില്‍ നന്മകള്‍ ഉണ്ടാകണമെന്നും അത് മറ്റാരെയും കാണിച്ചു അവര്‍ പറയുന്നത് കേള്ക്കുരമ്പോഴാണ് എനിക്ക് സന്തോഷമാകുന്നതെന്നുമുള്ള വിചാരത്തെ ബോധപൂര്വ്വം ഇല്ലാതാക്കിയാല്‍ മതി.’’
ഇതില്‍ പറഞ്ഞത് മുഴുവനും തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. കാരണം നിങ്ങളുടെ പ്രൊഫൈല്‍ നിങ്ങളുടെ picture column, നിങ്ങള്ക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ കുറച്ചൊക്കെ നന്മകളുള്ളവര്‍ അവര്‍ അറിഞ്ഞും അറിയാതയും ചെയ്യുന്ന തിന്മകളെ ചൂണ്ടികാട്ടി അതില്‍ നിന്നും മാറി ചിന്തിക്കാനുള്ള ഒരവസരം കാണിക്കുന്നു അത്രമാത്രം. വായിക്കാന്‍ മനസ് കാണിച്ചതിന് നന്ദി, സര്‍വോപരി പ്രപഞ്ച സൃഷ്ടാവിനും ഈ മുഖപുസ്തകതിനും നന്ദി. അഭിപ്രായങ്ങള്‍ അറിയിക്കാം, നിങ്ങളുടെ അഭിപ്രായങ്ങള്‍ നെഗറ്റീവ് ആയി മറ്റുള്ളവരെ ചിന്തിപ്പിക്കുന്നവയാണങ്കില്‍ ദയവായി മെസ്സേജ് വഴി മാത്രം അറിയിക്കുക നമുക്ക് ചര്ച്ച ചെയ്തു പരിഹരിക്കാം. നന്ദി നമസ്കാരം.

                         ഇഷ്ടായാച്ചാ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ അപേക്ഷിക്കുന്നു.

https://www.facebook.com/groups/entekuthikurippukal
https://www.facebook.com/groups/manavasevamadhavasevaidamnamama
https://www.facebook.com/groups/chinthamrutham